സ്‌കൂളുകളിലെ പൊതുമുതൽ നശിപ്പിച്ചാൽ രക്ഷിതാക്കൾ ഉത്തരവാദികളാകും


കണ്ണൂർ :- സ്കൂളിലെ ഫർണിച്ചറുകൾ, ടോയിലറ്റ് ഉൾപ്പെടെയുള്ള പൊതുമുതൽ നശിപ്പിച്ചാൽ അതിന്റെ പൂർണ ഉത്തരവാദിത്തം അവ നശിപ്പിക്കുന്ന കുട്ടികളുടെ രക്ഷിതാക്കൾക്ക് ആയിരിക്കുമെന്ന് ജില്ലാതല ജാഗ്രതാ സമിതി. അവസാന പ്രവൃത്തി ദിവസങ്ങളിലും പരീക്ഷ കഴിയുന്ന ദിവസവും ചില വിദ്യാർഥികൾക്ക് വിദ്യാലയങ്ങളിലെ ഫർണിച്ചറുകൾ ഉൾപ്പെടെയുള്ളവ നശിപ്പിക്കുന്ന പ്രവണതയുണ്ടെന്നും ഇതിനെതിരെ കർശനമായ നടപടി സ്വീകരിക്കുമെന്നും വിദ്യാലയങ്ങൾക്ക് ഉണ്ടാകുന്ന നഷ്ടം രക്ഷിതാക്കൾ ഏറ്റെടുക്കണമെന്നും സമിതി അറിയിച്ചു.

സ്‌കൂളുകളിൽ ജാഗ്രതാ സമിതി രൂപീകരിച്ച് ആരംഭം കുറിക്കുന്ന ജനകീയ ക്യാമ്പയിന്റെ തുടർപ്രവർത്തനങ്ങൾ അവലോകനം ചെയ്യും. വിദ്യാർഥികളോട് കൂടുതലായി സംവദിച്ച് സാമൂഹ്യവിരുദ്ധരെ തിരിച്ചറിയാനുള്ള മാർഗങ്ങൾ കണ്ടെത്തണം. സമൂഹത്തിൽ നിന്നും ലഹരി പൂർണമായി ഒഴിവാക്കാനുള്ള പ്രവർത്തനങ്ങൾ താഴെത്തട്ടിൽ വരെ എത്തിക്കാൻ ഒറ്റക്കെട്ടായി മുന്നോട്ടു പോകാനും ജാഗ്രതാ സമിതിയിൽ തീരുമാനമായി. ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്ന ജില്ലാതല ജാഗ്രതാ സമിതി യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ.കെ രത്നകുമാരി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യൻ അധ്യക്ഷനായി. ജില്ലാ കലക്ടർ അരുൺ. കെ. വിജയൻ മുഖ്യാതിഥിയായി. കണ്ണൂർ ബാർ അസോസിയേഷൻ അംഗം അഡ്വ. രാധാകൃഷ്ണൻ ക്ലാസെടുത്തു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ യു.പി ശോഭ, ആസൂത്രണ സമിതി ഉപാധ്യക്ഷൻ ടി ഗംഗാധരൻ മാസ്റ്റർ, ജില്ലാ സബ് ജഡ്ജിയും ഡിഎൽഎസ്എ സെക്രട്ടറിയുമായ പി മഞ്ജു, കണ്ണൂർ സിറ്റി അഡീഷണൽ എസ് പി കെ.വി വേണുഗോപാൽ, എക്സൈസ് ഇൻസ്‌പെക്ടർ സലിൻ കുമാർ, വിദ്യാഭ്യാസ ഉപഡയറക്ടർ ഇൻ ചാർജ് എ.എസ് ബിജേഷ്, കണ്ണൂർ ആർ.ഡി.ഡി ആർ.രാജേഷ് കുമാർ, ഡയറ്റ് പ്രിൻസിപ്പൽ വി.വി പ്രേമരാജൻ, ജില്ലാ സാമൂഹ്യ നീതി വകുപ്പ് ഓഫീസർ പി ബിജു, ജനപ്രതിനിധികൾ, ജില്ലയിലെ വിവിധ സ്‌കൂളുകളിലെ പ്രിൻസിപ്പൽമാർ, പ്രധാനധ്യാപകർ, പി ടി എ പ്രസിഡന്റുമാർ, ഉദ്യാഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Previous Post Next Post