പാലക്കാട്:- അച്ഛനമ്മമാർക്കൊപ്പം തീവണ്ടിയിൽ ഉറങ്ങിക്കിടന്ന ഒരു വയസുകാരിയെ തട്ടിക്കൊണ്ട് പോകാൻ ശ്രമം.പാലക്കാട് ജങ്ഷൻ റെയിൽവേ സ്റ്റേഷന് മുന്നിലെ ഓട്ടോറിക്ഷാ തൊഴിലാളികളും നാട്ടുകാരും ഇടപെട്ട് കുഞ്ഞിനെ രക്ഷിച്ചു.പ്രതി തമിഴ്നാട് ദിണ്ടിഗൽ പെരുമാൾപ്പെട്ടി വെട്രിവേൽ (32) അറസ്റ്റിലായി. ഭിക്ഷാടനത്തിനായാണ് ഇയാൾ കുഞ്ഞിനെ കടത്തിക്കൊണ്ട് പോയതെന്ന് പോലീസ് പറഞ്ഞു.
ഒഡിഷയിൽനിന്ന് ജോലിക്കായി ആലുവയിലേക്ക് വരികയായിരുന്ന റായ്ഗഢ് സ്വദേശികളായ മനസ് ദൻകാരിയുടെയും ഹമീസയുടെയും മകൾ താൻസികയെയാണ് വെട്രിവേൽ തട്ടിയെടുത്തത്.പാലക്കാട് ജങ്ഷൻ റെയിൽവേ സ്റ്റേഷനിൽ വെള്ളിയാഴ്ച രാത്രി പത്തിന് ശേഷമാണ് സംഭവം. യാത്രയ്‌ക്കിടെ ഉറങ്ങിപ്പോയ ദമ്പതിമാരുടെ സമീപത്ത് നിന്നാണ് ഇയാൾ കുട്ടിയെ എടുത്തത്. പിന്നീട് പാലക്കാട് ജങ്ഷൻ റെയിൽവേ സ്റ്റേഷനിലിറങ്ങി.
സ്റ്റേഷന് മുന്നിൽ എത്തിയ ഇയാളുടെ കൈയിൽ ഉണ്ടായിരുന്ന കുഞ്ഞ് ഉച്ചത്തിൽ കരഞ്ഞു. സംശയം തോന്നിയ ഓട്ടോറിക്ഷ തൊഴിലാളികളും നാട്ടുകാരും ചേർന്ന് വെട്രിവേലിനെ തടഞ്ഞ് നിർത്തി വിവരം തിരക്കി.ഇതോടെയാണ് സംഭവം പുറത്താവുന്നത്.യുവാവ് മദ്യലഹരിയിൽ ആയിരുന്നെന്ന് ഓട്ടോതൊഴിലാളികൾ പറഞ്ഞു. അവർ ഉടൻ ടൗൺ നോർത്ത് പോലീസിനെ വിവരമറിയിച്ചു. പോലീസെത്തി വെട്രിവേലിനെയും കുട്ടിയെയും പോലീസ് സ്റ്റേഷനിൽ എത്തിച്ചു.
വണ്ടി തൃശ്ശൂരിൽ എത്തിയപ്പോഴാണ് ദമ്പതിമാർ കുട്ടിയെ നഷ്ടപ്പെട്ട വിവരം അറിയുന്നത്. ഉടൻ ആർപിഎഫ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ പാലക്കാട്ട് കണ്ടെത്തിയ വിവരം അറിഞ്ഞത്.ഇരുവരും പിന്നീട് പാലക്കാട് ടൗൺ നോർത്ത് പോലീസ് സ്റ്റേഷനിലെത്തി കുട്ടിയെ ഏറ്റുവാങ്ങി. ഒഡിഷയിൽ നിന്ന് വ്യാഴാഴ്ചയാണ് ടാറ്റാനഗർ എറണാകുളം എക്സ്പ്രസിൽ മനസ് ദൻകാരിയും ഹമീസയും ആലുവയിലേക്ക് പുറപ്പെട്ടത്.
ആലുവയിൽ അലുമിനിയം പാത്ര കമ്പനിയിലാണ് ജോലി. 11 വർഷമായി ഇവർ സ്ഥിരമായി ജോലിക്കായി കേരളത്തിൽ എത്തുന്നുണ്ട്.