അബ്‌ദുൽ റഹീമിന് 20 വർഷത്തെ തടവുശിക്ഷ; റിയാദ് ക്രിമിനൽ കോടതിയിൽനിന്ന് സുപ്രധാന വിധി

 


റിയാദ്: -സൗദി ബാലൻ കൊല്ലപ്പെട്ട കേസിൽ 19 വർഷമായി റിയാദിലെ ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി മച്ചിലകത്ത് അബ്ദുൽ റഹീമിൻറ കേസിൽ സുപ്രധാന വിധി. പൊതുഅവകാശ (പബ്ലിക് റൈറ്റ്സ്) പ്രകാരം 20 വർഷത്തേക്ക് തടവുശിക്ഷ വിധിച്ചു. റിയാദ് ക്രിമിനൽ കോടതിയിൽ സൗദി സമയം ഇന്ന് (തിങ്കളാഴ്‌ച) രാവിലെ 9.30ന് നടന്ന സിറ്റിങ്ങിലാണ് തീർപ്പുണ്ടായത്. ഇതുവരെ അനുഭവിച്ച തടവുകാലം കഴിഞ്ഞുള്ള ശിക്ഷ അനുഭവിച്ചാൽ മതി എന്നതിനാൽ ഒരു വർഷത്തിന് ശേഷം അബ്ദുൽ റഹീം ജയിൽ മോചിതനാവും.ഓൺലൈൻ സിറ്റിങ്ങിൽ ജയിലിൽനിന്ന് റഹീമും പ്രതിഭാഗം അഭിഭാഷകരും ഇന്ത്യൻ എംബസി പ്രതിനിധിയും റഹീം കുടംബത്തിൻറെ ഔദ്യോഗിക പ്രതിനിധി സിദ്ദിഖ് തുവ്വൂരും പങ്കെടുത്തു.

ഈ മാസം അഞ്ചിനായിരുന്നു കഴിഞ്ഞ സിറ്റിങ്. ഒറിജിനൽ കേസ് ഡയറി പരിശോധിക്കാൻ കൂടുതൽ സമയം വേണം എന്ന് പറഞ്ഞാണ് അന്ന് കേസ് മാറ്റിവെച്ചത്. സ്വകാര്യ അവാകാശത്തിൻറ അടിസ്ഥാനത്തിൽ വിധിച്ച വധശിക്ഷയാണ് 1.5 കോടി റിയാൽ (ഏകദേശം 34 കോടി ഇന്ത്യൻ രൂപ) ദിയാധനം സ്വീകരിച്ച് വാദിഭാഗം മാപ്പ് നൽകിയതോടെ ഒമ്പത് മാസം മുമ്പ് ഒഴിവായത്. എന്നാൽ പബ്ലിക് റൈറ്റ്' പ്രകാരം തീർപ്പാവാത്തതാണ് ജയിൽ മോചനം അനന്തമായി നീളാൻ ഇടയാക്കിയിരുന്നത്.ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ കഴിഞ്ഞ ഒമ്പത് മാസത്തിനിടെ 13 സിറ്റിങ്ങാണ് നടന്നത്. റിയാദിലെ ഇസ്കാൻ ജയിലിൽ കഴിയുന്ന റഹീമിൻ്റെ തടവുകാലം ഇപ്പോൾ 19-ാം വർഷത്തിലാണ്.

Previous Post Next Post