കണ്ണൂർ :- പയ്യാമ്പലം ബീച്ചിലേക്കുള്ള പഴക്കം ചെന്ന നടപ്പാലത്തിനു പകരം പുതിയ പാലം നിർമിക്കും. ഈ പദ്ധതിയുമായി ബന്ധപ്പെട്ട പ്രാരംഭ പ്രവർത്തനങ്ങൾ തുടങ്ങി. മണ്ണ് പരിശോധന പൂർത്തിയായി. നിലവിലെ പാലത്തിനു സമാന്തരമായി 40 മീറ്റർ നീളത്തിലും 4 മീറ്റർ വീതിയിലുമാണ് നടപ്പാലം നിർമിക്കുക. പയ്യാമ്പലത്തെ ഡിടിപിസിയുടെ പാർക്കിന്റെ മുൻവശത്ത് നിന്ന് ആരംഭിച്ച് സ്‌മൃതി മണ്ഡപങ്ങൾക്കു സമീപത്തെത്തുന്ന തരത്തിലാണ് നടപ്പാലം. പൊതുമരാമത്ത് വിഭാഗം പാലത്തിന്റെ പ്ലാൻ തയാറാക്കിവരികയാണ്.
വിദേശികൾ അടക്കം നൂറു കണക്കിനു സന്ദർശകർ രാവും പകലുമെന്ന വ്യത്യാസമില്ലാതെ എത്തുന്ന പയ്യാമ്പലം ബീച്ചിലേക്കുള്ള നടപ്പാലത്തിന് പതിറ്റാ ണ്ടുകളുടെ പഴക്കമുണ്ട്. കാലപ്പഴക്കത്താൽ ഇരുവശത്തെയും കോൺക്രീറ്റ് കൈവരികൾ ദ്രവിച്ച അവസ്‌ഥയിലാണ്. കൈവരി തകർന്ന ഒരു ഭാഗത്ത് കമ്പ് വച്ച് കെട്ടിയ നിലയിലും.
സന്ദർശകർ എത്തുന്ന ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രം കൂടിയായ പയ്യാമ്പലം ബീച്ചിലേക്കുള്ള പാലം അപകടാവസ്‌ഥയിലായത് ഏറെ വിമർശനങ്ങൾ ഉയർത്തുന്നുണ്ട്. പാലവുമായി ബന്ധപ്പെട്ട് സന്ദർശകരുടെ സുരക്ഷയ്ക്ക് വേണ്ടി ഒന്നും ചെയ്യുന്നില്ലെന്ന പരാതികളാണ് ഏറെ. പുതിയ പാലം യാഥാർഥ്യമാകുന്നത് സ്‌ഥലത്തിന്റെ ഭംഗി കൂട്ടും. പാലത്തിൽ ഇരുവശത്തുമായി വൈദ്യുതി വിളക്കുകളും അലങ്കാര പ്രവൃത്തികളും നടത്തി മോടികൂട്ടാനുള്ള പദ്ധതിയും ആസൂത്രണം ചെയ്തിട്ടുണ്ട്.