പാട്ന :- പാകിസ്ഥാന്‍റെ ഷെല്ലാക്രമണത്തിൽ പരിക്കേറ്റ ഒരു ബിഎസ്എഫ് ജവാൻ കൂടി വീരമൃത്യു വരിച്ചു. ഷെല്ലാക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന രാംബാബു പ്രസാദാണ് മരിച്ചത്. സിവാൻ ജില്ലയിലെ ഗൗതം ബുദ്ധ നഗർ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള വാസിൽപുർ ഗ്രാമത്തിലെ താമസക്കാരനാണ് രാംബാബു. രണ്ട് മാസം മുമ്പാണ് രാംബാബുവിന്‍റെ വിവാഹം കഴിഞ്ഞത്. രാം ബാബുവിന്‍റെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ നാളെ സംസ്കരിക്കും.
മേയ് 9നാണ് പാക്കിസ്ഥാൻ നടത്തിയ ഷെല്ലാക്രമണത്തിൽ ജവാന് പരിക്കേൽക്കുന്നത്. രാംബാബുവിന് പരിക്കേറ്റെന്ന വിവരം ലഭിച്ചതിനെ തുടർന്ന് മാതാപിതാക്കളടക്കമുള്ള ബന്ധുക്കൾ ജമ്മു കശ്മീരിലെത്തിയിരുന്നു. ഈ വർഷം ഫെബ്രുവരിയിലാണ് രാംബാബു പ്രസാദ് വിവാഹിതനായത്. അവധി കഴിഞ്ഞ് തിരികെ ജോലിയിൽ പ്രവേശിച്ചിട്ട് അധികം നാളുകളായിരുന്നില്ല. സൈനിക സേവനം നടത്തണമെന്ന് കുട്ടിക്കാലം മുതൽ രാംബാബു ആഗ്രഹിച്ചിരുന്നതായി ബന്ധുക്കൾ പറഞ്ഞു. രാജ്യത്തിന് വേണ്ടി സേവനം അനുഷ്ടിക്കുക എന്നത് മകന്‍റെ കുട്ടിക്കാലം മുതലുള്ള ആഗ്രഹമായിരുന്നുവെന്ന് പിതാവ് രാംവിചാർ സിംഗ് മാധ്യമങ്ങളോട് പറഞ്ഞു. വിയോഗം താങ്ങാനാവത്താണ്, രാജ്യത്തിന് വേണ്ടി ജീവൻ ത്യജിച്ചതിൽ അഭിമാനമുണ്ടെന്നും പിതാവ് പറഞ്ഞു.
അതിനിടെ ഇസ്ലാമാബാദിലെ ഇന്ത്യൻ ഹൈക്കമ്മീഷനിലെ ഒരുദ്യോഗസ്ഥനെ പാകിസ്ഥാൻ പുറത്താക്കി. ഇന്ത്യ പാക് ഉദ്യോഗസ്ഥനെ പുറത്താക്കിയതിന് പിന്നാലെയാണ് നടപടി. ദില്ലിയിലെ പാക് ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥനെതിരെ കേന്ദ്ര സര്‍ക്കാര്‍ നടപടിയെടുത്തിരുന്നു. ഉടനടി രാജ്യം വിടാനുള്ള നിര്‍ദേശമാണ് ഇന്ത്യ നൽകിയത്. നയതന്ത്ര ഉദ്യോഗസ്ഥന് ചേരാത്ത പെരുമാറ്റത്തിന്‍റെ പേരിലാണ് നടപടി. 24 മണിക്കൂറിനുള്ളിൽ രാജ്യം വിടാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. ഇതുസംബന്ധിച്ച് അടിയന്തര പ്രാബല്യത്തോടെയുള്ള ഉത്തരവും സര്‍ക്കാര്‍ പുറത്തിറക്കി.