കൊട്ടിയൂർ :- കൊട്ടിയൂർ വൈശാഖോത്സവത്തിന് ആനകൾക്ക് ഏപ്പോഴും പ്രത്യേക സ്ഥാനമുണ്ട്. ശീവേലിക്ക് ദേവീദേവന്മാരുടെ തിടമ്പ് എഴുന്ന ള്ളിക്കുന്നത് ആനപ്പുറത്താണ്. കൊട്ടിയൂർ ദേവസ്വത്തിന് ഇപ്പോൾ സ്വന്തമായി ആനയില്ലാത്തതിനാൽ ഉത്സവാവശ്യത്തിന് വാടകയ്ക്കാണ് കൊണ്ടുവരുന്നത്. എഴുന്നള്ളത്തിന് ദേവീദേവൻമാരുടെ തിടമ്പുകൾ വഹിക്കുന്നത് കുന്ദംകുളം വഴുവാടി കാശിനാഥൻ, കൊല്ലം പിച്ചിയിൽ രാജീവ് എന്നീ രണ്ട് ഗജവീരന്മാരാണ്. 35 വയസ്സുള്ള കാശിനാഥനും 40 വയസ്സുളള രാജീവും ആദ്യമായിട്ടാണ് കൊട്ടിയൂർ ഉത്സവത്തിന് എത്തുന്നത്. മാവേലിക്കര സ്വദേശി വഴുവാടി കണ്ണനാണ് കാശിനാഥൻ്റെ ഉടമ. കൊല്ലം പാരിപ്പള്ളി സ്വദേശി പിച്ചിയിൽ മോഹനനാണ് രാജീവിൻ്റെ ഉടമ.
ഭണ്ഡാരമെഴുന്നള്ളത്ത് അക്കരെ പ്രവേശിക്കുന്നതോടെയാണ് ആനകളും അക്കരെ കൊട്ടിയൂരിലേക്ക് എത്തുന്നത്. തുടർന്ന് ദിവസവും ശീവേലിക്ക് അമ്മാറയ്ക്കൽ തറയിലെ ദേവിയുടെ തിടമ്പും മണിത്തറയിലെ ദേവൻ്റെ തിടമ്പും എഴുന്നള്ളിക്കുന്നത് ഗജവീരന്മാരാണ്. ദേവിയുടെ തിടമ്പ് വഹിച്ചുകൊണ്ടുള്ള ആന മുന്നിലും ദേവൻ്റെ തിടമ്പ് വഹിച്ചുകൊണ്ടുളള ആന പിന്നിലുമായാണ് എഴുന്നള്ളുക. പിച്ചിയിൽ രാജീവാണ് ദേവിയുടെ തിടമ്പ് വഹിക്കുന്നത്. വൈശാഖോത്സവത്തിലെ ആരാധനാ ദിവസങ്ങളിൽ സ്വർണം, വെള്ളി നെറ്റി പട്ടങ്ങൾ അണിയിച്ചാണ് കരിവീരന്മാരുടെ എഴുന്നള്ളത്ത്. ഉത്സവകാലത്ത് ഭഗവാൻ്റെ തിടമ്പേറ്റിയ ആനകൾ മകം നാൾ ഉച്ചശീവേലിയോടെയാണ് അക്കരെയിൽ നിന്ന് മടങ്ങുക.