ഹൈദരാബാദ് :- പത്താം ക്ലാസ് വിദ്യാർത്ഥികൾക്ക് ശരീരഘടന പഠിപ്പിക്കുന്നതിനായി മൃഗത്തിന്റെ തലച്ചോറ് ക്ലാസിലേക്ക് കൊണ്ടുവന്ന അധ്യാപകനെതിരെ കേസ്. തെലങ്കാനയിലെ വികാരാബാദ് ജില്ലയിലെ സർക്കാർ സ്‌കൂൾ സയൻസ് അധ്യാപകനെതിരെയാണ് ഗോവധ നിയമപ്രകാരം കേസെടുത്തതായി പൊലീസ് അറിയിച്ചത്. ജൂൺ 24നാണ് സംഭവം. അധ്യാപകൻ കൊണ്ടുവന്നത് പശുവിന്റെ തലച്ചോറാണെന്ന് അദ്ദേഹം പറഞ്ഞതായി വിദ്യാർത്ഥികൾ പരാതിപ്പെട്ടതിനെ തുടർന്ന് വിവാദമുണ്ടായത്. എന്നാൽ, ഇക്കാര്യത്തിൽ സ്ഥിരീകരണമായിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.
വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥർ സ്കൂൾ സന്ദർശിച്ചു. വിശദമായ അന്വേഷണം വരെ അധ്യാപകനെ സസ്പെൻഡ് ചെയ്തു. മണ്ഡലം വിദ്യാഭ്യാസ ഓഫീസർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് സസ്പെൻഷൻ ഉത്തരവ് പുറപ്പെടുവിച്ചതെന്ന് ഉദ്യോഗസ്ഥൻ സ്ഥിരീകരിച്ചു.