സ്കൂളിൽ കുട്ടികൾ കൃത്യമായി ഹാജരാകുന്നുണ്ടോയെന്ന് ഇനി തദ്ദേശസ്ഥാപനങ്ങളും പരിശോധിക്കും ; നിർദേശവുമായി സർക്കാർ


തിരുവനന്തപുരം :- സ്കൂളിൽ കുട്ടികൾ കൃത്യമായി ഹാജരാകുന്നുണ്ടോയെന്ന് ഇനി തദ്ദേശസ്ഥാപനങ്ങളും പരിശോധിക്കും. തങ്ങളുടെ പരിധിയിലെ സ്കൂളുകളിലെ കുട്ടികളുടെ രജിസ്റ്റർ സൂക്ഷിക്കാനും ഹാജർനില മനസ്സിലാക്കി ആവശ്യമെങ്കിൽ ഇടപെടാനുമാണ് തദ്ദേശസ്ഥാപനങ്ങൾക്ക് സർക്കാരിന്റെ നിർദേശം. സംസ്ഥാനത്തെ ലഹരി വിരുദ്ധ കർമപദ്ധതിയുടെ ഭാഗമായാണ് നിർദേശങ്ങൾ നൽകിയത്. സ്കൂൾ പരിസരങ്ങളിൽ ലഹരിക്കച്ചവടം നടത്തുന്നതും കുട്ടികൾ ലഹരിവലയിൽപ്പെടുന്നതും പൂർണമായും തടയുന്നതിനുള്ള പദ്ധതികളാണ് ആവിഷ്ക്കരിച്ചിരിക്കുന്നത്. പഞ്ചായത്ത്/നഗരസഭാ തല ജനജാഗ്രതാസമിതി വിളിച്ചുചേർത്ത് ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകണം. തദ്ദേശസ്ഥാപനതലത്തിൽ ജനപ്രതിനിധികളുടെ സഹകരണത്തോടെ ബോധവത്കരണ പരിപാടികളും സംഘടിപ്പിക്കണം.

മയക്കുമരുന്ന് വിൽക്കുന്ന കടകൾ കണ്ടെത്തി നിയമപ്രകാരമുള്ള നടപടി സ്വീകരിക്കുക, സ്കൂൾ, കോളേജ് പരിസരങ്ങളിൽ സിഗരറ്റോ മറ്റ് ലഹരി ഉത്പന്നങ്ങളോ വിൽക്കുന്നില്ല എന്ന് ഉറപ്പാക്കുക തുടങ്ങിയ നിർദേശങ്ങളും നൽകിയിട്ടുണ്ട്. ഒക്ടോബർ 31-നുള്ളിൽ എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളുടെയും നേതൃത്വത്തിൽ കമ്യൂണിറ്റി വിജിലന്റ് ഗ്രൂപ്പുകൾ രൂപവത്കരിക്കണം. ഇവരുടെ നേതൃത്വത്തിലാണ് നിരീക്ഷണ, റിപ്പോർട്ടിങ് സംവിധാനം ഒരുക്കുക. ഡിസംബർ 31-നുള്ളിൽ “ആൽക്കഹോളിക് അനോണിമസ്' ഗ്രൂപ്പിൻ്റെ മാതൃകയിൽ 'ഡീ-അഡിക്ടഡ് അനോണിമസ്' ഗ്രൂപ്പുകൾ ബ്ലോക്ക് തലത്തിൽ രൂപവത്കരികക്കാനും നിർദേശിച്ചിട്ടുണ്ട്.

ലഹരിവിമുക്ത പ്രവർത്തനങ്ങൾ നടപ്പാക്കുന്നതിന് റെസിഡെൻ്റ്സ് അസോസിയേഷൻ പ്രവർത്തകർക്കായി പരിശീലനങ്ങൾ സംഘടിപ്പിക്കണം. കുടുംബശ്രീ, തൊഴിലുറപ്പു മിഷൻ, കില എന്നിവരുടെ സജീവ പങ്കാളിത്തം ഉറപ്പാക്കണം. വിവിധ വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും ഏജൻസികളുടെയും സന്നദ്ധ സംഘടനകളുടെയും സഹകരണത്തോടെ, ലഹരിവസ്തുക്കൾ ഉപയോഗിക്കുന്നതിനെതിരേ അവബോധം സൃഷ്ടിക്കുന്നതിനുള്ള വിപുലമായ പരിപാടികളാണ് സർക്കാർ ആവിഷ്കരിച്ചിരിക്കുന്നത്. ലഹരിവിരുദ്ധ കാംപെയ്നിന്റെ സംസ്ഥാനതല ഉദ്ഘാടനം ജൂൺ 26-നു നടത്തും.

Previous Post Next Post