ന്യൂഡൽഹി :- അഹമ്മദാബാദിൽ വിമാനാപകടം ഉണ്ടായതിനു പിന്നാലെ എയർ ഇന്ത്യ വിമാന ടിക്കറ്റ് ബുക്കിങ്ങിൽ 20 ശതമാനത്തോളം കുറവ്. ടിക്കറ്റ് നിരക്ക് എട്ടുമുതൽ 15 വരെ ശതമാനം കുറഞ്ഞതായും ടൂർ ഓപ്പറേറ്റേഴ്സ് അസോസിയേഷൻ പ്രസിഡൻ്റ് രവി ഗോസയ്ൻ പറഞ്ഞു. ടാറ്റയുടെ കീഴിലുള്ള എയർ ഇന്ത്യ ബോയിങ് 787-8 ഡ്രീം ലൈനർ വിമാനം ജൂൺ 12-ന് അഹമ്മദാബാദിൽ തകർന്നുവീണ് യാത്രക്കാരായ 241 പേരും സ്ഥലത്തുണ്ടായിരുന്ന 29 പേരും മരിച്ചിരുന്നു. അതിനുശേഷം വിദേശ ടിക്കറ്റ് ബുക്കിങ്ങിൽ 18 മുതൽ 22 വരെ ശതമാനവും ആഭ്യന്തരയാത്രകളിൽ പത്തുമുതൽ 12 വരെ ശതമാനവും ഇടിവുണ്ടായി. അന്താരാഷ്ട്ര യാത്രാ ടിക്കറ്റുകളുടെ നിരക്കിൽ പത്തു മുതൽ 15 വരെ ശതമാനം കുറവുണ്ടായെന്നും കണക്കുകൾ വ്യക്തമാക്കുന്നു.
സാങ്കേതികകാരണങ്ങൾ ഉൾപ്പെടെയുള്ള പ്രശ്നങ്ങളെത്തുടർന്ന് ഒൻപത് എയർ ഇന്ത്യ വിമാനങ്ങൾ റദ്ദാക്കി. ദുബായ്-ചെന്നൈ, ഡൽഹി-മെൽബൺ, മെൽബൺ-ഡൽഹി, ദുബായ്-ഹൈദരാബാദ്, പുണെ-ഡൽഹി, അഹമ്മദാബാദ്-ഡൽഹി, ഹൈദരാബാദ്-മുംബൈ, ചെന്നൈ - മുംബൈ, ഡൽഹി-പുണെ വിമാനങ്ങളാണ് റദ്ദാക്കിയത്.