ചെന്നൈ :- തീവണ്ടികളിലെ വെയിറ്റിങ് ലിസ്റ്റ് ടിക്കറ്റുകൾ റെയിൽവേ വെട്ടിക്കുറച്ചു. ഓരോ വിഭാഗത്തിലെയും മൊത്തം ബെർത്തുകളുടെ എണ്ണത്തിന്റെ 25 ശതമാനം വെയിറ്റിങ് ലിസ്റ്റ് ടിക്കറ്റുകൾ മാത്രമേ ഇനി അനുവദിക്കൂ. പ്ലാറ്റ്ഫോമിലെയും തീവണ്ടികളിലെയും തിരക്കുകുറയ്ക്കാൻ ഉദ്ദേശിച്ചുള്ള ഈ തീരുമാനം മിക്ക റെയിൽവേ സോണുകളിലും ഈയാഴ്ചതന്നെ നടപ്പാക്കിക്കഴിഞ്ഞു.
ദീർഘദൂര വണ്ടികളിൽ വെയിറ്റിങ് ലിസ്റ്റ് ടിക്കറ്റുകൾ അനുവദിക്കുന്നതിന് ഓരോ റെയിൽവേ സോണും വ്യത്യസ്ത മാനദണ്ഡങ്ങളാണ് ഇതുവരെ അവലംബിച്ചിരുന്നത്. എസി കോച്ചുകളിൽ 300 വരെയും സ്ലീപ്പറിൽ 400 വരെയും വെയിറ്റിങ് ലിസ്റ്റ് ടിക്കറ്റുകൾ നൽകാറുണ്ട്. ബെർത്ത് കിട്ടുമെന്ന പ്രതീക്ഷയിൽ വെയിറ്റിങ് ലിസ്റ്റ് ടിക്കറ്റുള്ളവരും വണ്ടി യിൽ കയറുന്നത് പലപ്പോഴും തിക്കും തിരക്കുമുണ്ടാവാനും സം ഘർഷത്തിനും വഴിവെക്കാറുണ്ട്. ഇതൊഴിവാക്കാനാണ് പുതിയ മാനദണ്ഡം ഏർപ്പെടുത്തിയത്.
വിവിധ ക്വാട്ടകളിലേക്ക് മാറ്റി വെച്ചതിനുശേഷം ഓരോ വിഭാഗത്തിലുമുള്ള മൊത്തം സീറ്റിൻ്റെ 25 ശതമാനം ടിക്കറ്റാണ് അതത് വിഭാഗത്തിൽ ഇനി വെയിറ്റിങ് ലിസ്റ്റ് ടിക്കറ്റായി നൽകുക. ഓരോ വിഭാഗത്തിലും ശരാശരി 20-25 ശതമാനം വെയിറ്റിങ് ലിസ്റ്റ് ടിക്കറ്റുകളാണ് കൺഫേം ആകുന്നത് എന്ന കണക്കുകൂട്ടലിന്റെ അടിസ്ഥാനത്തിലാണ് ഇത്. നിശ്ചിത പരിധി കഴിഞ്ഞ് ടിക്കറ്റ് എടുക്കാൻ ശ്രമിച്ചാൽ 'റിഗ്രറ്റ്' എന്നു കാണിക്കും. അവർക്ക് തത്കാൽ റിസർവേഷനെയോ ജനറൽ കോച്ചിനെയോ ആശ്രയിക്കേണ്ടി വരും. ഭിന്നശേഷിക്കാർക്കും പട്ടാളക്കാർക്കും മറ്റുമുള്ള പ്രത്യേക ഇളവുള്ള ക്വാട്ടകൾക്ക് ഈ നിയന്ത്രണം ബാധകമാവില്ല.