മിന :- ഹജ്ജിലെ ഏറ്റവും ശ്രേഷ്ടഠമായ അറഫാ സംഗമം ഇന്ന്. 60 രാജ്യങ്ങളിൽ നിന്നായി 18 ലക്ഷത്തോളം തീർഥാടകർ അറഫ മൈതാനിയിൽ സംഗമിക്കും. മലയാളികളടക്കം ഇന്ത്യയിൽനിന്നെത്തിയ 1,22,422 തീർഥാടകരെ ഇന്നലെയോടെ മിനായിൽ എത്തിച്ചതായി ഇന്ത്യൻ ഹജ്ജ് മിഷൻ അറിയിച്ചു. കേരളത്തിൽനിന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേനെ 16,341 തീർഥാടകരും സ്വകാര്യ ഗ്രൂപ്പുകൾ വഴി ആയിരത്തോളം പേരും ഹജ്ജിനെത്തി. കടുത്ത ചൂട് കണക്കിലെടുത്ത് അധികൃതർ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.
ഹജ്ജിലെ പ്രധാന ചടങ്ങുകളില്‍ ഒന്നാണ് അറഫ സംഗമം. നമിറാ പള്ളിയില്‍ വ്യാഴം പകല്‍ നടക്കുന്ന പ്രഭാഷണത്തോടെ ചടങ്ങുകള്‍ക്ക് തുടക്കമാകും. ഹജ്ജ് വേളയില്‍ പ്രവാചകന് മുഹമ്മദ് നബി നടത്തിയ പ്രഭാഷണത്തെ അനുസ്മരിച്ചാണ് അറഫ പ്രഭാഷണം. മലയാളമുള്‍പ്പടെ നിരവധി ഭാഷകളില്‍ തത്സമയ വിവര്‍ത്തനം ലഭ്യമാകും. ഉച്ചമുതല്‍ സൂര്യാസ്തമയം വരെയാണ് സംഗമം.
അറഫയില്‍ പ്രാര്‍ത്ഥന പൂര്‍ത്തിയാക്കി തീര്‍ഥാടകര്‍ സൂര്യാസ്തമയശേഷം മുസ്ദലിഫയിലേക്ക് നീങ്ങും. വെള്ളി പുലര്‍ച്ചെ മിനായില്‍ തിരിച്ചെത്തും. അവിടെ ജംറയില്‍ കല്ലേറു കര്‍മം നിര്‍വഹിച്ച് മുടി മുറിക്കുന്നതോടെ ഹജ്ജിന് അര്‍ധവിരാമമാകും. വെള്ളിയാഴ്ച ഗള്‍ഫില്‍ ബലിപെരുന്നാളാണ്. തീര്‍ഥാടകര്‍ തുടര്‍ന്നുള്ള രണ്ടു ദിവസംകൂടി മിനായില്‍ ചെലവിട്ട് ബാക്കി കര്‍മങ്ങള്‍ പൂര്‍ത്തിയാക്കും. ശനിയാഴ്ചയാണ് കേരളത്തില്‍ ബലി പെരുന്നാള്‍.