റിയാദ് :- ഹജ്ജ് തീർഥാടകർ സംസം വെള്ളം കൊണ്ടുപോകുന്നതിനുള്ള മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്ന് സൗദി ഹജ്ജ്, ഉംറ മന്ത്രാലയം ആവശ്യപ്പെട്ടു. ഒരു തീർഥാടകന് ഒരു ബോട്ടിൽ സംസം വെള്ളം മാത്രമേ കൊണ്ടുപോകാൻ അനുവാദമുള്ളൂ. ബോട്ടിൽശേഷി അഞ്ചുലിറ്ററിൽ കൂടരുത്. ഇതിനായുള്ള പ്രത്യേക പാത്രങ്ങൾ മാത്രം ഉപയോഗിക്കണം.
യാത്രയ്ക്കു മുൻപു തന്നെ ഹജ്ജ്കാര്യ ഓഫീസുമായോ യാത്രാസംഘാടകരുമായോ ബന്ധപ്പെട്ട് സംസം വെള്ളം കൊണ്ടുപോകുന്നതിനുള്ള തയ്യാറെടുപ്പ് പൂർത്തീകരിക്കണം. സുരക്ഷയും യാത്രാസൗകര്യവും കണക്കിലെടുത്താണ് ലഗേജിൽ അധിക ബോട്ടിലുകൾ കയറ്റരുതെന്ന നിർദേശമുള്ളത്.