'ദുരന്തത്തില്‍ മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെ ദുഖത്തിൽ പങ്കുചേരുന്നു', വിജയാഘോഷത്തിനിടെയുണ്ടായ അപകടത്തിൽ പ്രതികരണവുമായി വിരാട്കോലി


ബെംഗളൂരു :- ഐപിഎല്‍ കിരീടം നേടിയ ടീമിന്‍റെ വിജയാഘോഷത്തിനിടെ ഉണ്ടായ തിക്കിലും തിരക്കിലുംപെട്ട് ആരാധകർ കൊല്ലപ്പെട്ടതിൽ അനുശോചനം അറിയിച്ച് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു. ദൗർഭാഗ്യകരമായ സംഭവമാണ് ഉണ്ടായതെന്നും ആരാധകരുടെ ജീവൻ നഷ്ടമായതിൽ അതിയായ ദുഖമുണ്ടെന്നും ആര്‍സിബി വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

'ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങളുടെ ദുഖത്തിൽ പങ്കുചേരുന്നു. അപകട വിവരം അറിഞ്ഞപ്പോൾതന്നെ പ്രാദേശിക ഭരണകൂടത്തിന്‍റെ നി‍ർദേശം അനുസരിച്ച് ആഘോഷ പരിപാടികൾ വെട്ടിച്ചുരുക്കി'യെന്നും ആർസിബി പ്രസ്താവനയിൽ അറിയിച്ചു. ആര്‍സിബിയുപടെ പ്രസ്താവന ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വിരാട് കോലി ദുരന്തത്തെക്കുറിച്ച് പറയാന്‍ വാക്കുകളില്ലെന്നും കുറിച്ചു.

ആരാധകരുടെ മരണ വാർത്ത അറിഞ്ഞതിന് പിന്നാലെ ആർസിബി ട്രോഫി പരേഡ് റദ്ദാക്കി. എന്നാൽ സ്റ്റേഡിയത്തിൽ നിശ്ചയിച്ച ആഘോഷപരിപാടിയുമായി ടീം മുന്നോട്ടുപോയി. ചടങ്ങിൽ ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ ഉൾപ്പടെയുള്ളവർ പങ്കെടുക്കുകയും ചെയ്തു. സ്റ്റേഡിയത്തിന് മുന്നിൽ ആരാധകർ മരിച്ചിട്ടും അകത്ത് വിജയം ആഘോഷിച്ച വിരാട് കോലിയുടെയും സംഘത്തിന്‍റെയും നപടിയാണ് വിമർശനത്തിന് ഇടയാക്കിയിരുന്നു.ആഘോഷ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവച്ചെങ്കിലും ശക്തമായ പ്രതിഷേധത്തെ തുടർന്ന് മിക്കവയും പിൻവലിച്ചു.

ആർസിബിയുടെ ഐപിൽ വിജയാഘോഷത്തിനിടെ തിക്കിലും തിരക്കിലും പെട്ട് 11 പേരാണ് മരിച്ചത്. മരിച്ച എട്ടുപേരും ബംഗളൂരു സ്വദേശികളാണ്. 14- കാരി ദിവ്യാംശി അടക്കം മരിച്ചവരിൽ 5 സ്ത്രീകളും 6 പുരുഷന്മാരും ഉൾപ്പെടും. സംഭവത്തിൽ കര്‍ണാടക സര്‍ക്കാര്‍ മജിസ്റ്റീരിയൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

Previous Post Next Post