കണ്ണൂർ :- സെന്റ് മൈക്കിൾസ് ആംഗ്ലോ-ഇന്ത്യൻ ഹയർ സെക്കന്ററി സ്കൂളിൽ പ്രവേശിക്കാൻ ഗതാഗത യോഗ്യമായ വഴിയില്ലാത്തതു കാരണം കുട്ടികളും അധ്യാപകരും രക്ഷകർത്താക്കളും സന്ദർശകരും ബുദ്ധിമുട്ടുകയാണെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. ദൃശ്യമാധ്യമവാർത്തയുടെ അടിസ്ഥാനത്തിലാണ് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് കേസെടുത്തത്. ജില്ലാ കളക്ടറും ജില്ലാ വിദ്യാഭ്യാസ ഓഫീസറും പരാതി പരിശോധിച്ച്, കൃത്യമായി അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം. ജൂലൈ 18 ന് രാവിലെ 11 ന് കണ്ണൂർ ഗവ. ഗസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.
അധ്യാപകരുടെ വാഹനങ്ങളും കുട്ടികളെ കൊണ്ടു വരുന്ന വാഹനങ്ങളും പാർക്ക് ചെയ്തിരിക്കുന്നത് റോഡിന്റെ വശത്താണ്. ഒരാൾക്ക് കടന്നു പോകാവുന്ന വഴിയാണ് സ്കൂളിൽ പ്രവേശിക്കാൻ നിലവിലുള്ളത്.മുമ്പ് സ്കൂളിലേക്ക് പ്രവേശിച്ചു കൊണ്ടിരുന്ന വഴി പട്ടാള ഭൂമിയായതിനാൽ സേന അടച്ചുപൂട്ടി. സേനക്കെതിരെ സ്കൂൾ അധികൃതർ കേസു കൊടുത്തതായി നാട്ടുകാർ പറയുന്നു..സ്കൂളിന് സ്വന്തമായി ആവശ്യാനുസരണം സ്ഥലമുണ്ട്. എന്നാൽ അവിടം മതിൽ കെട്ടിയടച്ചു. ഇപ്പോൾ സ്കൂളിലേക്ക് പ്രവേശിക്കണമെങ്കിൽ മാലിന്യപുഴ കടക്കണമെന്ന് നാട്ടുകാർ പറയുന്നു. സ്കൂൾ മതിലിന്റെ ഒരു ഭാഗം പൊളിച്ച് ഗേറ്റ് സ്ഥാപിക്കുകയാണെങ്കിൽ സ്കൂളിൽ സുഗമമായി പ്രവേശിക്കാനാവും.
ശ്രീനി ആലക്കോട് എന്ന മാധ്യമ പ്രവർത്തകൻ പുറത്തുവിട്ട വീഡിയോ സ്റ്റോറിയുടെ അടിസ്ഥാനത്തിലാണ് നടപടി. ജില്ലാ ഭരണകൂടത്തിന് നിരവധി തവണ പരാതി നൽകിയിട്ടും നടപടിയുണ്ടായില്ലെന്ന് നാട്ടുകാർ പറയുന്നു. സ്കൂൾ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് മാലിന്യകൂമ്പാരത്തിന് സമീപത്താണ്. റിപ്പോർട്ട് ലഭിച്ച ശേഷം കൂടുതൽ നടപടികൾ സ്വീകരിക്കും.