ഭണ്ഡാരം കൊട്ടിയൂർ സന്നിധാനത്തിൽ എത്തിച്ചു ; ഇന്ന് മുതൽ സന്ദർശനകാലം


കൊട്ടിയൂർ :- വൈശാഖോത്സവത്തിന്റെ ഭാഗമായുള്ള ചടങ്ങുകളെല്ലാം മണത്തണയിൽ പൂർത്തയാക്കിയശേഷം ഇന്നലെ രാത്രി പുറപ്പെട്ട ഭണ്ഡാരം എഴുന്നള്ളത്ത് കൊട്ടിയൂർ സന്നിധാനത്തിൽ പ്രവേശിച്ചതിനെത്തുടർന്നു വൈശാഖോത്സവത്തിലെ ദർശനകാലം ആരംഭിച്ചു. പൂതനാകൂലിൽ യോഗിയൂട്ട് നടത്തി. പെരുവണ്ണാൻ കാവ് തീണ്ടിയശേഷം കരിമ്പനയ്ക്കൽ ഗോപുരത്തിലെത്തി അനുമതി നൽകിയതോടെ ഗോപുര നിലവറ തുറന്നു തിരുവാഭരണങ്ങളും പൂജാകുംഭങ്ങളും പുറത്തെടുത്തു. പിന്നീട് കാവുകളാക്കി ഭണ്ഡാരം എഴുന്നള്ളത്ത് നടത്തി. അർധരാത്രി കഴിഞ്ഞപ്പോൾ ഇക്കരെ കൊട്ടിയൂരിൽ എത്തിച്ചേർന്നു. നെയ്യാട്ടനാളിൽ എഴുന്നള്ളിച്ചു കൊണ്ടു വന്ന മുതിരേരി വാൾ, ഇക്കരെ കൊട്ടിയൂരിലെ ബലിബിംബങ്ങൾ എന്നിവയെല്ലാം ചേർന്ന് അക്കരെ പ്രവേശിച്ചതോടെ നിത്യപൂജകൾ ആരംഭിച്ചു.

ഇന്നുമുതൽ സ്ത്രീകളുടെ ദർശനകാലത്തിനും തുടക്കമായി. സ്വയംഭൂവിൽ നീരഭിഷേകത്തോടെ നിത്യപൂജകൾ ആരംഭിച്ചു. ഇന്നലെ മണത്തണ ഗ്രാമത്തിലെ വിവിധയിടങ്ങളിലുള്ള ദേവസ്‌ഥാനങ്ങളിൽ പൂജകളും കർമങ്ങളും നടത്തി. അക്കരെ കൊട്ടിയൂർ ക്ഷേത്രത്തിലെ അമ്മാറയ്ക്കൽ തറയിൽ ചൂടുന്നതിനുള്ള കുടയുടെ എഴുന്നള്ളത്താണ് ആദ്യം നടത്തിയത്. സന്ധ്യയോടെ കുട എഴുന്നള്ളത്ത് കൊട്ടിയൂരിൽ എത്തിച്ചേർന്നു. ഉച്ചയ്ക്കായിരുന്നു യോഗി സമുദായത്തിൽപെട്ടവരുടെ നേതൃത്വത്തിലുള്ള യോഗിയുട്ട് പൂതനാക്കുലിലെ മരച്ചുവട്ടിൽ നടത്തിയത്. രാത്രി തേടൻ വാര്യർ കുത്തുവിളക്കുമായി സപ്തമാതൃപുരമെന്ന ചപ്പാരത്ത് എത്തി വാളശൻമാരെയും കൂട്ടി കരിമ്പനയ്ക്കൽ ഗോപുരത്തിൽ വന്നശേഷമാണു ഭണ്ഡാരം എഴുന്നള്ളത്ത് ആരംഭിച്ചത്. 

വാളശൻമാരിലെ കാരണവരാണു കരിമ്പനയ്ക്കൽ ഗോപുരത്തിന്റെ ഭണ്ഡാര അറയിൽനിന്നു വസ്തുക്കളെടുത്തു കണക്കപ്പിള്ളയെ ഏൽപിച്ചത്. കണക്കപ്പിള്ള അവ കുടിപതി കാരണവരെ ഏൽപിച്ചു. മുൻപിൽ സ്വർണപാത്രങ്ങളും തുടർന്ന് തിരുവാഭരണ ചെപ്പ്, വെള്ളി വിളക്ക്, ചപ്പാരം ഭഗവതിയുടെ വാളുകൾ, വാദ്യഘോഷങ്ങൾ പിന്നാലെ അടിയന്തിരയോഗവും എന്നതാണ് ഭണ്ഡാര എഴുന്നള്ളത്ത് ചിട്ട. രണ്ട് ആനകളും പരമ്പരാഗത വാദ്യങ്ങളും അകമ്പടി സേവിച്ചു. ഓച്ചർ സ്‌ഥാനികൻ്റെ നേതൃത്വത്തിലുള്ള പാരമ്പര്യവാദ്യ സംഘമാണു ഭണ്ഡാരം എഴുന്നള്ളത്തിനൊപ്പം കൊട്ടിയൂരിലെത്തിയത്. അഞ്ചിടത്തായി വാളാട്ടങ്ങളും നടത്തി.

Previous Post Next Post