കണ്ണൂർ നഗരത്തിലെ തെരുവുനായ ശല്യം ; ജനങ്ങളുടെ ഭീതിയകറ്റാൻ തദ്ദേശ സ്ഥാപനങ്ങൾ അടിയന്തിരമായി ഇടപെടണമെന്ന് മന്ത്രി


കണ്ണൂർ :- കണ്ണൂർ നഗരത്തിലെ തെരുവുനായ ശല്യം ഒഴിവാക്കുന്നതിനും ജനങ്ങളുടെ ഭീതി അകറ്റുന്നതിനും കണ്ണൂർ നഗരസഭ, ജില്ലാപഞ്ചായത്ത് ഉൾപ്പെടെയുള്ള തദ്ദേശ സ്ഥാപനങ്ങൾ അടിയന്തിരമായി ഇടപെടലുകൾ നടത്തണമെന്ന് രജിസ്‌ട്രേഷൻ, മ്യൂസിയം, പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർദേശിച്ചു. മന്ത്രിയുടെ അധ്യക്ഷതയിൽ കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിലായിരുന്നു നിർദേശം.

തെരുവുനായ ശല്യം രൂക്ഷമായി, നിരവധി പേർക്ക് കടിയേറ്റ സാഹചര്യം കണ്ണൂർ നഗരത്തിൽ അടിയന്തിര സാഹചര്യമാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന് യോഗം വിലയിരുത്തി. ജനങ്ങളുടെ ആശങ്ക അകറ്റുകയാണ് പ്രധാനം. അതിനായി തെരുവുനായകൾക്ക് ഷെൽട്ടർ ഹോമുകൾ ഒരുക്കുന്ന കാര്യത്തിൽ ജില്ലാതലത്തിൽ അടിയന്തിര നടപടി കൈക്കൊളളണമെന്ന് കെ.വി സുമേഷ് എം എൽ എ പറഞ്ഞു. തെരുവ് നായ വിഷയത്തിൽ ഊർജിത ഇടപെടൽ നടത്താൻ എല്ലാ തദ്ദേശ സ്ഥാപനങ്ങളും രംഗത്തിറങ്ങണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ രത്നകുമാരി പറഞ്ഞു.

നായശല്യം തടയുന്നതുമായി ബന്ധപ്പെട്ട പ്രൊജക്ടുകൾ വാർഷിക പദ്ധതിയിൽ തദ്ദേശസ്ഥാപനങ്ങൾ ഉൾപ്പെടുത്തണം. കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് ഇതിനൊരു മാതൃകയാണെന്നും പ്രസിഡന്റ് ചൂണ്ടിക്കാട്ടി. കന്റോൺമെന്റ് പ്രദേശത്തെ മാലിന്യകൂമ്പാരത്തിന് അടിയന്തിരമായി പരിഹാരം കാണണമെന്നും മാലിന്യം നിക്ഷേപിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കണമെന്നും കന്റോൺമെന്റ് സിഇഎക്ക് കലക്ടർ നിർദേശം നൽകി. എതെങ്കിലും തരത്തിൽ ബുദ്ധിമുട്ട് ഉണ്ടായാൽ പ്രതിരോധ പ്രവർത്തനങ്ങൾക്ക് പോലീസിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും സഹായം തദ്ദേശ സ്ഥാപനങ്ങൾക്ക് തേടാമെന്ന് സിറ്റി പോലീസ് കമ്മീഷണർ യോഗത്തിൽ അറിയിച്ചു. ഇതിനായി ജില്ലാ പോലീസ് ആസ്ഥാനത്ത് നോഡൽ ഓഫീസറെ നിയോഗിക്കും.

തെരുവുനായ ശല്യം പരിഹരിക്കാൻ പ്രായോഗികമായി ചെയ്യാനാവുന്ന കാര്യങ്ങൾ കോർപ്പറേഷൻ വളരെ വേഗം നടപ്പാക്കുമെന്ന് കോർപ്പറേഷൻ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ സുരേഷ് ബാബു എളയാവൂർ പറഞ്ഞു. പൊതുസ്ഥലത്തെ മാലിന്യ നിക്ഷേപം, രാത്രികാലങ്ങളിൽ തെരുവുനായ്ക്കൾക്ക് അലക്ഷ്യമായി ഭക്ഷണം നൽകൽ എന്നിവക്കെതിരെ തദ്ദേശ സ്ഥാപനങ്ങൾ കർശന നടപടിയെടുക്കണം. വളർത്തു നായ്ക്കൾക്ക് കൃത്യസമയത്ത് പേ വിഷ പ്രതിരോധ വാക്‌സിൻ നൽകി ലൈസൻസ് എടുത്ത് വീട്ടിൽ തന്നെ കെട്ടിയിട്ടു വളർത്തണം. മൃഗസംരക്ഷണം, വെറ്ററിനറി, ആരോഗ്യം ഉൾപ്പെടെയുള്ള ബന്ധപ്പെട്ട വകുപ്പുകൾ നൽകുന്ന റിപ്പോർട്ടിന് ദുരന്തനിവാരണ നിയമ പ്രകാരം കലക്ടർ നടപടി സ്വീകരിക്കാനും യോഗത്തിൽ തീരുമാനമായി. നിർദേശങ്ങൾ നടപ്പാക്കിയ ശേഷം പ്രവർത്തനങ്ങൾ വിലയിരുത്താൻ തുടർ യോഗം ചേരുമെന്നും ജില്ലാ കളക്ടർ അറിയിച്ചു.

Previous Post Next Post