മലപ്പുറം :- ദീർഘദൂര ബസുകളിൽ യാത്രക്കാർക്ക് ചായയോ കാപ്പിയോ കുടിക്കാനുള്ള സൗകര്യം ബസിനുള്ളിൽത്തന്നെ ഒരുക്കുമെന്ന് മന്ത്രി കെ.ബി ഗണേഷ് കുമാർ. ബസ്സിൽ മെഷീൻ ഒരുക്കി യാത്രക്കാർക്ക് ചായയോ കാപ്പിയോ കുടിക്കാനും ബിസ്കറ്റുപോലെ അത്യാവശ്യം ലഘുഭക്ഷണത്തിനുമുള്ള സൗകര്യമൊരുക്കാനാണ് പദ്ധതി. ബസുകളിൽ മുന്നിലും പിന്നിലുമായി രണ്ട് മാലിന്യപ്പെട്ടികളും ഒരുക്കും.
സ്വകാര്യ പങ്കാളിത്തത്തോടെയാണ് ഇത് നടപ്പാക്കുക. മലപ്പുറത്ത് കെഎസ്ആർടിസി ബസ് ടെർമിനൽ ഉദ്ഘാടനവേളയിലും എടപ്പാൾ കണ്ടനകത്തെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡ്രൈവർ ട്രെയ്‌നിങ് ആൻഡ് റിസർച്ചിലെ പുതിയ ലാബ് ഉദ്ഘാടന വേളയിലുമായാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. ഐഡിടിആറിന് കീഴിൽ ഇതുവരെ ആരംഭിച്ച 18 ഡ്രൈവിങ് ഇൻസ്റ്റിറ്റ്യൂട്ടുകളിൽ നിന്ന് ഇതുവരെ 73 ലക്ഷം രൂപ ലാഭമുണ്ടാക്കാനായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.