കണ്ണൂരിലെ തെരുവ്നായ ആക്രമണത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരെ SDPI നേതാക്കൾ സന്ദർശിച്ചു


കണ്ണൂർ :- കണ്ണൂർ ടൗണിൽ നിന്നും നായയുടെ ആക്രമണത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരെ SDPI ജില്ലാ പ്രസിഡൻ്റ് ബഷീർ കണ്ണാടിപ്പറമ്പ് സന്ദർശിച്ചു. ജില്ലാ ജനറൽ സെക്രട്ടറി എ.പി മുസ്തഫ, ജില്ലാ കമ്മിറ്റി അംഗം എ.ഫൈസൽ, കണ്ണൂർ മണ്ഡലം സെക്രട്ടറി ആസിഫ് എന്നിവരും ഒപ്പമുണ്ടായിരുന്നു. കണ്ണൂർ ടൗണിൽ യാത്രക്കാരെ തെരുവ്നായ ആക്രമിച്ച സംഭവത്തിൽ ജില്ലാ പഞ്ചായത്തും കോർപ്പറേഷനുമാണ് ഉത്തരവാദികളെന്ന് ബഷീർ കണ്ണാടിപ്പറമ്പ് പറഞ്ഞു. 

'ചുരുങ്ങിയ സമയം കൊണ്ട് നഗരത്തിലെ തിരക്കേറിയ താവക്കര ബസ്റ്റാൻ്റ്, പ്രഭാത് ജങ്ഷൻ മേഖലയിൽ നിന്ന് വിദ്യാർഥികളും സ്ത്രീകളും വയോധികരും ഉൾപ്പെടെ അമ്പതോളം പേരെയാണ് നായ ആക്രമിച്ചത്. നഗരത്തിൽ തെരുവ് നായ്ക്കളെ കൊണ്ട് വഴിനടക്കാൻ സാധിക്കാതായിരിക്കുന്നു. നിരവധി തവണയാണ് നഗരത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന് തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ ആളുകൾക്ക് ചികിൽസ തേടേണ്ടി വരുന്നത്. ഒരോ തവണയും കോർപറേഷനും ജില്ലാ പഞ്ചായത്തും പരസ്പരം പഴിചാരി രക്ഷപ്പെടുകയാണ്. എല്ലാം കോടതിയുടെ കൈയ്യിലാണെന്ന് പറഞ്ഞ് ജനങ്ങളെ കൊലക്ക് കൊടുക്കുകയാണ് അധികാരികൾ. ഇന്ന് നടന്ന സംഭവത്തിൽ ഒന്നാം പ്രതികൾ ജില്ലാപഞ്ചായത്ത് പ്രസിഡൻ്റും കോർപറേഷൻ മേയറുമാണ്. അടിക്കടി ഇത്തരം സംഭവം നടക്കുമ്പോഴും തെരുവ് നായകളെ നിയന്ത്രിക്കാനോ വന്ധ്യംകരിക്കാനോ വേണ്ട പദ്ധതി വിജയകരമായി നടപ്പാക്കാനുള്ള ഉള്ള നടപടി സ്വീകരിക്കുന്നില്ല. എബിസി കേന്ദ്രങ്ങളുടെ പ്രവർത്തനം പോലും കുത്തഴിഞ്ഞ നിലയിലാണെന്ന് മാധ്യമങ്ങൾ റിപോർട്ട് ചെയ്യുന്നു. ജനങ്ങളുടെ ജീവനും സുരക്ഷയും ഉറപ്പ് വരുത്തേണ്ട അധികാരികൾക്ക് കടിയേറ്റ ഹതഭാഗ്യർക്ക് ജില്ലാ ആശുപത്രിയിൽ മതിയായ ചികിൽസ ഉറപ്പുവരുത്താൻ പോലും കഴിഞ്ഞില്ല എന്നത് അങ്ങേയറ്റം പ്രതിഷേധാർഹമാണ്. ജില്ലാ പഞ്ചായത്തിൻ്റെ അധീനതയിലുള്ള ജില്ലാ ആശുപത്രിയിൽ കടിയേറ്റവർക്ക് ചികിൽസ നൽകാൻ സർജൻ പോലുമില്ലാത്ത അവസ്ഥ ലജ്ജാകരമാണെ'ന്നും ബഷീർ കണ്ണാടിപ്പറമ്പ് കൂട്ടിച്ചേർത്തു. തെരുവ് നായകളെ നിയന്ത്രിക്കാനാവശ്യമായ നടപടി അടിയന്തിരമായി സ്വീകരിക്കണമെന്നും പരിക്കേറ്റവർക്കെല്ലാം പൂർണ്ണവും സൗജന്യവുമായ ചികിത്സ ഉറപ്പാക്കണമെന്നും ബഷീർ കണ്ണാടിപ്പറമ്പ് ആവശ്യപ്പെട്ടു. 

Previous Post Next Post