തിരുവനന്തപുരം :- സംസ്ഥാനത്ത് ഒരാഴ്ചയായി പകർച്ചപ്പനിക്ക് ചികിത്സതേടുന്നത് പ്രതിദിനം പതിനായിരത്തിലേറെപ്പേർ. ഇടവിട്ടുള്ള മഴയും കാലാവസ്ഥയിലുണ്ടായ മാറ്റവുമാണ് പനി പടരാൻ കാരണമെന്നാണ് നിഗമനം. വൈറൽ പനിയാണ് ഭൂരിഭാഗവും. ഡെങ്കി, എലിപ്പനി എന്നിവയും മിക്ക ജില്ലകളിൽ നിന്നും റിപ്പോർട്ട് ചെയ്യുന്നുണ്ട്. കഴിഞ്ഞമാസം കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയർന്നത് ആശങ്കസൃഷ്ടിച്ചിരുന്നു. ഇപ്പോൾ 45 പേരേ ചികിത്സയിലുള്ളൂ. ഒരാഴ്ചയ്ക്കിടെ മൂന്നൂറിലധി കം പേരാണ് ഡെങ്കിപ്പനിക്ക് ചി കിത്സതേടിയത്. ഈ വർഷം 37 പേർ ഡെങ്കി ബാധിച്ച് മരിച്ചു. 4883 പേർ ഈ മാസം മാത്രം ചികിത്സതേടി.
എലിപ്പനി ബാധിച്ച് ഇക്കൊല്ലം 88 മരണം സ്ഥിരീകരിച്ചു. ഇതിൽ 23 പേരും മരിച്ചത് ഈ മാസമാണ്. എലിപ്പനിക്ക് ചികിത്സ തേടിയ 69 പേരുടെ മരണകാരണം ഇനിയും സ്ഥിരീകരിക്കാനുമുണ്ട്. വളരെ വൈകി മാത്രമാണ് എലിപ്പനി സ്ഥിരീകരിക്കുന്നതും ചികിത്സ തുടങ്ങുന്നതുമെന്നതാണ് മരണനിരക്കുയരാൻ കാരണമെന്നാണ് നിഗമനം. 516 പേർ ഈ മാസം മാത്രം ചികിത്സ തേടിയിട്ടുണ്ട്. 2023 ജനുവരി മുതൽ ജൂലായ് വരെയുള്ള ഡെങ്കിപ്പനി, എലിപ്പനി ബാധിതരുടെ വിവരം വിശകലനം ചെയ്ത് എല്ലാ ജില്ലകളിലെയും ഹോട്സ്പോട്ടുകൾ കണ്ടെത്തിയിരുന്നു. ഇവിടങ്ങളിൽ അതത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും മറ്റു വകുപ്പുകളുടെയും സഹായത്തോടെ പ്രതിരോധ പ്രവർത്തനങ്ങൾ ലക്ഷ്യമിട്ടെങ്കിലും പലയിടത്തും കാര്യമായി നടന്നില്ല.