ചെന്നൈ :- വിദേശത്തുനിന്നു കൊണ്ടുവരുന്ന ആയുർവേദ മരുന്നിനുൾപ്പെടെ ഇറക്കുമതി ലൈസൻസ് നിർബന്ധമാണെന്നു മദ്രാസ് ഹൈക്കോടതി വ്യക്തമാക്കി. വേദന സംഹാരിയായി ഉപയോഗിക്കുന്ന ആക്സ് ഓയിൽ (കോടാലി തൈലം) ഇറക്കുമതിയെച്ചൊല്ലിയുള്ള കേസിലാണു ഹൈക്കോടതി ഉത്തരവ്. സുപ്രീംകോടതി ഉത്തരവ് പ്രകാരം കോടാലി തൈലം കസ്റ്റംസ് തീരുവയുടെ പരിധിയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് കോടതി പറഞ്ഞു.
ആയുർവേദ മരുന്നുകൾക്ക് ലൈസൻസിനായി അപേക്ഷിക്കുന്നതിനുള്ള പഴയ നിയമങ്ങൾ ഉചിതമായി ഭേദഗതി ചെയ്യണമെന്നു നിർദേശിച്ച കോടതി, കസ്റ്റംസ് ഉദ്യോഗസ്ഥർ പിടിച്ചെടുത്ത മരുന്ന് പരിശോധയ്ക്കു ശേഷം കൈമാറാനും നിർദേശിച്ചു. ആക്സ് ഓയിൽ ഉൽപാദകരായ സിംഗപ്പൂർ ലിയുങ് കൈ ഫോക്ക് കമ്പനിയിൽ നിന്നു മരുന്ന് ഇറക്കുമതി ചെയ്യുന്ന ചെന്നൈ മന്ദവേലി ആസ്ഥാനമായി പ്രവർത്തിക്കുന്ന ആക്സൻ മാർക്കറ്റിങ് ഇന്ത്യയാണു ഹർജി നൽകിയത്.