തിരുവനന്തപുരം :- ലൈംഗിക ചൂഷണ ആരോപണങ്ങൾക്ക് പിന്നാലെ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് വീണ്ടും കുരുക്ക്. യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിലെ വ്യാജ തിരിച്ചറിയൽ കാർഡ് കേസിൽ രാഹുലിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും. ശനിയാഴ്ച ഹാജരാക്കാൻ രാഹുലിന് ക്രൈംബ്രാഞ്ച് നോട്ടീസ് അയച്ചു. പ്രതികളുടെ ശബ്ദരേഖയിൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ പേരുമുണ്ട്. ഇതോടെയാണ് വീണ്ടും വിളിപ്പിക്കുന്നത്. മൂന്നാം പ്രതി അഭിനന്ദ് വിക്രമിന്റെ ഫോണിലെ ശബ്‌ദരേഖയിലാണ് 4 രാഹുലിൻറെ പേര് പരാമർശിക്കുന്നത്. കേസിൽ നിലവിൽ 7 പ്രതികളാണ് ഉള്ളത്.
വ്യാജ തിരിച്ചറിയൽ രേഖ കേസിൽ പൊലീസിന്റെ ആദ്യത്തെ ചോദ്യം ചെയ്യലിൽ രാഹുൽ മാങ്കൂട്ടത്തിൽ ആരോപണങ്ങൾ നിഷേധിച്ചിരുന്നു. കേസിൽ അറസ്റ്റിലായ പ്രതികളുമായി ബന്ധമുണ്ടെങ്കിലും അവർ വ്യാജ രേഖയുണ്ടായതായി അറിയില്ലെന്നും, അത്തരത്തിൽ വോട്ടുകൾ ലഭിച്ചിട്ടില്ലെന്നുമായിരുന്നു രാഹുലിന്റെ മൊഴി. നാല് മണിക്കൂർ നീണ്ട മൊഴിയെടുപ്പിലാണ് വ്യാജ തിരിച്ചറിയർ കാർഡിനെ കുറിച്ച് ഒന്നുമറിയില്ലെന്ന് രാഹുൽ മാങ്കൂട്ടത്തിൽ വിശദീകരിച്ചത്. അതേസമയം, സംഘടനാ തെരഞ്ഞെടുപ്പിൽ വ്യാപകമായി വ്യാജ കാർഡുകൾ ഉപയോഗിച്ചുവെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് പൊലീസ് റിപ്പോർട്ട് നൽകി.