തളിപ്പറമ്പ് :- യുവതിയുടെ നഗ്ന ഫോട്ടോകൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ഏഴുപവൻ്റെ ആഭരണങ്ങളും 80,000 രൂപയും തട്ടിയെടുത്ത സ്വകാര്യ ബസ് കണ്ടക്ടർ കസ്റ്റഡിയിൽ. കണ്ണാടിപ്പറമ്പ് സ്വദേശി സജീറിനെ (30) ആണ് തളിപ്പറമ്പ് പോലീസ് കസ്റ്റഡിയിൽ എടുത്തത്. ആലക്കോട് പോലീസ് സ്റ്റേഷൻ പരിധിയിലെ ഭർതൃമതിയായ 26കാരിയുടെ പരാതിയിലാണ് കേസെടുത്തത്.
2024 മുതൽ പ്രതി പരാതിക്കാരിയുടെ നഗ്ന ഫോട്ടോ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് സ്വർണവും പണവും തട്ടിയെടുത്തെന്നാണ് പരാതി. ഈ മാസം 6 ന് ഉച്ചക്ക് 2.45ന് വീണ്ടും പണം ആവശ്യപ്പെടുകയും പരാതിക്കാരി നൽകാൻ വിസമ്മതിച്ചതോടെ കയ്യിലുണ്ടായിരുന്ന 13,000 രൂപയും ഫോണും ഭീഷണിപ്പെടുത്തി അപഹരിച്ചു കൊണ്ടു പോകുകയും ചെയ്തെന്ന് പരാതിയിൽ പറയുന്നു. തുടർന്ന് യുവതി തളിപ്പറമ്പ് പോലീസിൽ പരാതി നൽകി. കേസെടുത്ത പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു.