തളിപ്പറമ്പിൽ വയോധികയുടെ മാല കവര്‍ന്ന കേസിൽ രണ്ടാംപ്രതിയും പിടിയില്‍


തളിപ്പറമ്പ് :- വയോധികയുടെ മാല കവര്‍ന്ന കേസിലെ രണ്ടാം പ്രതിയും പോലീസ് പിടിയില്‍. വരഡൂല്‍ ക്ഷേത്രത്തിന് സമീപത്തെ പടിക്കലെ വളപ്പില്‍ വീട്ടില്‍ പി.വി കണ്ണന്റെ ഭാര്യ ടി. സുലോചനയുടെ (64) മാലയാണ് പിടിച്ചുപറിച്ചത്. കേസിലെ രണ്ടാംപ്രതി കാസര്‍ഗോഡ് ഉദുമ വേദിത്തറക്കല്‍ സ്വദേശി പക്യാര വീട്ടില്‍ മുഹമ്മദ് ഇജാസിനെയാണ് (23) തളിപ്പറമ്പ് പോലീസ് പിടികൂടിയത്. ഈ കേസിലെ മറ്റൊരു പ്രതി സുള്ള്യ സ്വദേശി അബ്ദുൽ റഹീമിനെ ജൂണ്‍ ഏഴിനു പോലീസ് പിടികൂടിയിരുന്നു. 

മെയ് 22ന് രാവിലെ 9.30നാണ് സംഭവം നടന്നത്. കടയില്‍ പോയി വരികയായിരുന്ന സുലോചനയുടെ ഒന്നേകാല്‍ പവന്‍ താലിമാലയാണ് തട്ടിയെടുത്തത്. സി.സി.ടിവി ദൃശ്യങ്ങളുമായി സൈബര്‍സെല്ലിന്റെ സഹായത്തോടെ പോലീസ് നടത്തിയ അന്വേഷണമാണ് പ്രതിയെ കുടുക്കിയത്. മംഗളൂരുവില്‍ നിന്ന് മോഷ്ടിച്ച ബൈക്കുകളിലാണ് റഹീമും ഇജാസും കേരളത്തിലെത്തി മാലപൊട്ടിക്കല്‍ നടത്തിയിരുന്നത്. ബേക്കലില്‍ വെച്ചാണ് പോലീസ് ഇജാസിനെ പിടികൂടിയത്. മാല റഹീമിന്റെ കയ്യിലാണെന്നാണ് ഇയാള്‍ പോലീസിനോട് പറഞ്ഞത്. പ്രതിയെ ചോദ്യം ചെയ്തുവരികയാണ്. 


Previous Post Next Post