അമേരിക്ക സന്ദർശിക്കാനൊരുങ്ങി പ്രധാനമന്ത്രി ; ഡോണൾഡ് ട്രംപിനെയും കാണും


ദില്ലി :- പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്ത മാസം അമേരിക്കയിലേക്ക് പോകും. ന്യൂയോർക്കിൽ നടക്കുന്ന ഐക്യരാഷ്ട്രസഭയുടെ പൊതുസഭയിൽ പങ്കെടുക്കും. ഇതിനൊപ്പം അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച്ച നടത്താനും സാധ്യത. വ്യാപാര കരാർ അടക്കമുളള വിഷയങ്ങളിലെ തർക്കം ഇതിനു മുൻപ് തീർക്കാനുള്ള ശ്രമം തുടരുകയാണ്.

ഇന്ത്യക്ക് 50 ശതമാനം അധിക തീരുവ ഏർപ്പെടുത്തിയ യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്റെ നീക്കത്തിന് തിരിച്ചടി നൽകാൻ ഇന്ത്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. അലുമിനിയം, സ്റ്റീൽ, തുണിത്തരങ്ങൾ തുടങ്ങിയവയ്ക്ക് പകരം തീരുവ ഈടാക്കാനാണ് ആലോചന. റഷ്യ - യുഎസ് ചർച്ചകളിൽ ഇന്ത്യയ്ക്കെതിരെ പിഴ ചുമത്തിയ വിഷയവും ഉയർന്നു വരാനാണ് സാധ്യതയെന്ന് സർക്കാ‍ർ വൃത്തങ്ങൾ പറഞ്ഞു.

കഴിഞ്ഞ ബുധനാഴ്ച്ചയാണ് ഇന്ത്യയ്ക്കു മേൽ 50 ശതമാനം തീരുവ ഏർപ്പെടുത്താനുള്ള ട്രംപിൻറെ ഉത്തരവ് വന്നത്. എന്നാൽ ഇപ്പോഴും തീരുവ പിൻവലിക്കണമെന്ന ആവശ്യവുമായി ഇന്ത്യ അമേരിക്കൻ ഭരണകൂടത്തെ സമീപിച്ചിട്ടില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസിഡന്‍റ് ട്രംപിനെ വിളിക്കാനും തയ്യാറായിട്ടില്ല. അമേരിക്കൻ നീക്കത്തെ നേരിടും എന്ന സന്ദേശമാണ് ഇതിലൂടെ ഇന്ത്യ നല്കിയത്. എന്നാൽ ഇതു മാത്രം മതിയാകില്ല എന്ന വികാരം ബിജെപിയിലും ആർഎസ്എസിലും ശക്തമാകുകയാണ്. അമേരിക്കൻ ഉല്പന്നങ്ങൾക്കും ഇന്ത്യ പകരം തീരുവ പ്രഖ്യാപിക്കണം എന്ന നിർദ്ദേശം ശക്തമാണ്.

ചൈനക്ക് തീരുവയിൽ ആനുകൂല്യം നൽകി അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. ചൈനീസ് ഉൽപ്പന്നങ്ങൾക്കുള്ള അധിക ഇറക്കുമതി തീരുവ 90 ദിവസത്തേക്ക് പ്രസിഡന്റ് ട്രംപ് മരവിപ്പിച്ചു. ചൈനക്കെതിരെ ഇന്ന് മുതൽ 145 ശതമാനം തീരുവ പ്രാബല്യത്തിൽ വരേണ്ട തീരുമാനമാണ് നവംബർ വരെ നീട്ടിയത്. ചൈനക്ക് മേൽ ഇനി 30 ശതമാനം തീരുവയാണ് ചുമത്തിയിട്ടുള്ളത്. അമേരിക്കൻ ഉല്പന്നങ്ങൾക്ക് ചൈന 10 ശതമാനം തീരുവ ചുമത്താനുമാണ് തീരുമാനം. ചൈനയുമായുള്ള ചർച്ചകൾ നല്ല നിലയിലാണെന്നും ചൈനയുമായി ഒരു വ്യാപാര കരാർ വളരെ അടുത്തുണ്ടാവുമെന്നും ട്രംപ് പറഞ്ഞു.



Previous Post Next Post