കണ്ണൂർ:-കുടുംബശ്രീ ജില്ലാ മിഷൻ സംയോജിത കാർഷിക ക്ലസ്റ്ററിന്റെ ആഭിമുഖ്യത്തിൽ ഓണത്തിന് 'ഫ്രഷ് ബൈറ്റ്സ്' എന്ന പേരിൽ കായ ചിപ്സ്, ശരക്കര വരട്ടി എന്നിവ വിപണിയിലെത്തി. ഐ എഫ് സി കർഷകരിൽ നിന്നും വാഴക്കുല നേരിട്ട് സംഭരിച്ച് ശുദ്ധമായ വെളിച്ചെണ്ണയിൽ തയ്യാറാക്കിയാണ് ഉൽപന്നങ്ങൾ വിപണിയിൽ എത്തിക്കുന്നത്. ഇതിന്റെ ഭാഗമായി 40 ക്വിന്റൽ വാഴക്കുലയാണ് സംഭരിച്ചത്. കുടുംബശ്രീ ഓൺലൈൻ പോർട്ടലായ പോക്കറ്റ് മാർട്ട് വഴി ഇതിനോടകം 5,75,000 രൂപയുടെ ചിപ്സ് വിൽപ്പന നടന്നിട്ടുണ്ട്. 100 ഗ്രാമിന്റെ ഉൽപ്പന്നങ്ങൾ 45 രൂപയ്ക്കാണ് വിപണിയിൽ ലഭിക്കുന്നത്. ഓണം വിപണി ലക്ഷ്യമാക്കി 607.5 ഏക്കർ സ്ഥലത്ത് നേന്ത്ര വാഴയും കൃഷി ചെയ്തിട്ടുണ്ട്.
കുടുംബശ്രീ നാട്ടുചന്തകൾ, ഓണം വിപണന മേളകൾ, ഓൺലൈൻ പോർട്ടൽ എന്നിവ വഴിയാണ് വിൽപന. പടിയൂർ സി ഡി എസ് ചെയർപേഴ്സൺ അമ്പിളി, മാലൂർ സി ഡി എസ് ചെയർപേഴ്സൺ സുമതി, ബ്ലോക്ക് കോ ഓർഡിനേറ്റർ രമ്യ ഹരിദാസ്, സുഷ ഷാജി, ഐ എഫ് സി ടീം അംഗങ്ങളായ രമ്യ, ശരണ്യ, ധനീഷ, രേഷ്മ എന്നിവരുടെ നേതൃത്വത്തിലാണ് ചിപ്സ് മാർക്കറ്റിൽ എത്തിക്കുന്നത്.