മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ സർക്കാരിന്റെ നടപടി ; പിഴയായി ചുമത്തിയത് 8.05 കോടി രൂപ


തിരുവനന്തപുരം :- കേരളത്തിൽ പൊതുസ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിയുന്നവർക്കെതിരെയുള്ള സർക്കാർ നടപടികൾ ഫലം കാണുന്നു. ഈ സാമ്പത്തിക വർഷം ജൂൺ വരെ പിരിച്ചെടുത്ത പിഴത്തുക 8.05 കോടി രൂപയായി ഉയർന്നു. തുടർച്ചയായ രണ്ടാം വർഷമാണ് പിഴയിനത്തിൽ കോടികൾ ഖജനാവിലേക്ക് എത്തുന്നത്. ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ കണക്കുകൾ കൂടി ചേർത്താൽ ഈ തുക 10 കോടി കടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മാലിന്യനിക്ഷേപം ഒരു ഗുരുതര കുറ്റമായി കണ്ട് നിയമങ്ങൾ കൂടുതൽ കർശനമാക്കിയതാണ് ഈ മാറ്റത്തിന് പിന്നിൽ.

കർശന നിയമങ്ങളും വർധിച്ച പിഴയും

2022-23 കാലഘട്ടത്തിൽ പിഴയായി ലഭിച്ചത് കേവലം 9 ലക്ഷം രൂപ മാത്രമായിരുന്നു. എന്നാൽ 2023-24-ൽ സർക്കാർ നിയമങ്ങൾ പരിഷ്കരിച്ച് പിഴത്തുക വർധിപ്പിച്ചു. ഇത് വലിയ മാറ്റത്തിന് കാരണമായി. 9 ലക്ഷത്തിൽ നിന്ന് പിഴത്തുക ഒറ്റയടിക്ക് 5 കോടി രൂപയായി ഉയർന്നു. ഈ വർഷവും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ നിരീക്ഷണം ശക്തമാക്കി. മാലിന്യനിക്ഷേപം കണ്ടെത്താനും പിഴ ചുമത്താനും പ്രത്യേക സ്ക്വാഡുകളെ നിയോഗിച്ചു. പൊലീസും ആരോഗ്യവകുപ്പും ശക്തമായി ഇടപെട്ടതോടെയാണ് ആറു മാസത്തിനുള്ളിൽ പിഴത്തുക എട്ട് കോടിയിലെത്തിയത്.

മാലിന്യനിക്ഷേപം പൂർണമായും തടഞ്ഞ് പിഴത്തുകയിൽ ഗണ്യമായ കുറവ് വരുത്താൻ കഴിയുമെന്നാണ് സർക്കാർ വിലയിരുത്തുന്നത്. നഗരങ്ങളിലെ മാലിന്യനിക്ഷേപം കുറഞ്ഞിട്ടുണ്ട്. എന്നാൽ, രാത്രികാലങ്ങളിൽ കക്കൂസ് മാലിന്യമടക്കം പാടങ്ങളിലും പുഴകളിലും തള്ളുന്നത് ഇപ്പോഴും തുടരുന്നുണ്ട്. ഈ പ്രശ്നം പരിഹരിക്കാൻ നിരീക്ഷണം ശക്തമാക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് സർക്കാർ നിർദേശം നൽകിയിട്ടുണ്ട്.മാലിന്യം പൊതുഇടങ്ങളിൽ വലിച്ചെറിയുന്നത് ഒരു സാമൂഹിക പ്രശ്നമായി മാറിയതോടെയാണ് സർക്കാർ ശക്തമായി ഇടപെട്ടത്. പിഴത്തുക 5,000 മുതൽ 50,000 രൂപ വരെയാണ്. കുറ്റത്തിന്‍റെ ഗൗരവമനുസരിച്ച് പിഴ ചുമത്തും. മുനിസിപ്പൽ സെക്രട്ടറിമാർക്ക് ഇക്കാര്യത്തിൽ കൂടുതൽ അധികാരം നൽകിയിട്ടുണ്ട്. നിയമലംഘനം കണ്ടെത്തിയാൽ കോടതി വിചാരണയ്ക്ക് ശേഷമാണ് പിഴ ചുമത്തുക. വീഴ്ച വരുത്തുന്ന സെക്രട്ടറിമാർക്കെതിരെ ശമ്പളം തടയുന്നത് അടക്കമുള്ള നടപടികൾ ഉണ്ടാകും.


Previous Post Next Post