കണ്ണൂർ കൃഷ്‌ണ ജ്വല്ലറി തട്ടിപ്പ് ; ജീവനക്കാരിയും ഭർത്താവും ചേർന്ന് ഏഴരക്കോടി തട്ടിയ കേസിൽ ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു


കണ്ണൂർ :- കണ്ണൂരിലെ കൃഷ്‌ണ ജ്വല്ലറിയിൽ നിന്ന് ജീവനക്കാരി ഏഴരക്കോടി തട്ടിയ കേസിൽ അന്വേഷണം പൂർത്തിയാക്കി ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു. ജ്വല്ലറിയിലെ ചീഫ് അക്കൗണ്ടന്റായിരുന്ന സിന്ധുവിനെയും ഭർത്താവ് ബാബുവിനെയും പ്രതിയാക്കിയാണ് കുറ്റപത്രം തയ്യാറാക്കിയിരുക്കുന്നത്. ക്രൈംബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗമാണ് കുറ്റപത്രം സമർപ്പിച്ചത്. 65 ഓളം രേഖകളും 60 സാക്ഷികളെയും ചോദ്യം ചെയ്തതിന് ശേഷം ചൊവ്വാഴ്ച കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതിയിൽ സമർപ്പിച്ചു.

കൃഷ്ണ‌ ജ്വല്ലറി മാനേജിങ് പാർട്ണൽ ഡോ സി.വി രവീന്ദ്രനാഥിൻ്റെ പരാതിയിൽ ജൂലൈ മൂന്നാം തീയ്യതിയാണ് സിന്ധുവിനും ഭർത്താവ് ബാബുവിനുമെതിരെ കണ്ണൂർ ടൗൺ പൊലീസ് കേസെടുത്തത്. സ്ഥാപനത്തിലെ ചീഫ് അക്കൗണ്ടന്റായ സിന്ധു കണക്കുകളിൽ കൃത്രിമം കാണിച്ചു ഏഴരകോടി തട്ടിയെടുത്തുവെന്ന പരാതിയിലാണ് കേസെടുത്തത്.

കേസിൽ സ്ഥാപനത്തിലെ മുൻ ചീഫ് അക്കൗണ്ടന്റായിരുന്ന ചിറക്കലിലെ കെ സിന്ധുവിനെ ചോദ്യം ചെയ്‌ത്‌ കണ്ണൂർ ടൗൺ പൊലീസ് ഹൈക്കോടതിക്ക് റിപ്പോർട്ട് നൽകിയിരുന്നു. 2023ൽ ഡിജിപിയുടെ പ്രത്യേക നിർദ്ദേശപ്രകാരം ക്രൈംബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിന് കേസ് കൈമാറിയിരുന്നു. തുടർന്ന് ക്രൈംബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം പൊലീസ് സൂപ്രണ്ടുമാരായ എം പി വിനോദ് കുമാർ, എം. പ്രദീപ് കുമാർ എന്നിവരുടെ മേൽനോട്ടത്തിൽ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം കണ്ണൂർ യൂണിറ്റ് ഇൻസ്പെക്‌ടർ അനീഷ് ബി, ആണ് കേസ് അന്വേഷിച്ചത് അന്വേഷണ സംഘത്തിൽ എസ്.ഐ കെ ശ്രീജിത്ത്, എ.എസ്.ഐമാരായ ശശി പ്രസാദ്, കാർത്തിക, രൂപേഷ്, സിപിഒ ശ്രീരാജ് എന്നിവരാണ് ഉണ്ടായിരുന്നത്.

2004 മുതൽ ജ്വല്ലറിയിൽ ജീവനക്കാരിയാണ് സിന്ധു. ചീഫ് അക്കൗണ്ടന്റായ ഇവർ 2009 മുതൽ പല തവണയായി ജ്വല്ലറി അക്കൗണ്ടിൽ നിന്ന് ഏഴ് കോടിയിലധികം തട്ടിയെടുത്തെന്നാണ് പരാതി. വിവിധ നികുതികളിലായി സ്ഥാപനം അടയ്‌ക്കേണ്ട തുകയുടെ കണക്കിലാണ് തിരിമറി നടത്തിയത്. കൃത്രിമ രേഖയുണ്ടാക്കി തുക ഇരട്ടിപ്പിച്ച് കാണിച്ചു. സ്വന്തം അക്കൗണ്ടിലേക്കും ബന്ധുക്കളുടെ അക്കൗണ്ടിലേക്കും പണം മാറ്റിയെന്നാണ് കേസ്. ജ്വല്ലറി നടത്തിയ ഓഡിറ്റിങ്ങിലാണ് തട്ടിപ്പ് കണ്ടെത്തിയത്.

Previous Post Next Post