ഉടുപ്പി :- കഴിഞ്ഞ മാസം 27 മുതൽ കാണാതായ യുവതിയുടെ മൃതദേഹം ശനിയാഴ്ച കണ്ടെത്തി. ഉഡുപ്പി സ്വദേശിനി വസുധ ചക്രവർത്തി (45) എന്ന യുവതിയെയാണ് മൂകാംബികയിലെ സൗപർണിക നദിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഓഗസ്റ്റ് 27-ന് വസുധ സ്വന്തം കാറിലാണ് കൊല്ലൂർ മൂകാംബികാ ക്ഷേത്രത്തിലെ അതിഥി മന്ദിരത്തിലെത്തിയത്. കാർ പാർക്ക് ചെയ്ത ശേഷം പുറത്തേക്ക് പോയ യുവതി പിന്നീട് തിരിച്ചെത്തിയില്ലെന്ന് കാണിച്ച് ഇവരുടെ അമ്മ വിമലാ ചക്രവർത്തി പൊലീസിൽ പരാതി നൽകുകയായിരുന്നു. മകളെ ഫോണിൽ വിളിക്കാൻ ശ്രമിച്ചെങ്കിലും മറുപടി ലഭിച്ചില്ലെന്നും പരാതിയിൽ പറയുന്നു.
പിറ്റേദിവസം കൊല്ലൂരിലെത്തിയ വിമലാ ചക്രവർത്തി ക്ഷേത്രം ജീവനക്കാരുമായി ബന്ധപ്പെട്ടു. മാനസികമായി അസ്വസ്ഥയായിരുന്ന വസുധ പിന്നീട് റോഡിലേക്ക് ഓടിപ്പോകുകയായിരുന്നുവെന്ന് ജീവനക്കാർ അറിയിച്ചു. ക്ഷേത്രത്തിന് സമീപത്തും പരിസരപ്രദേശങ്ങളിലും തിരച്ചിൽ നടത്തിയെങ്കിലും യുവതിയെക്കുറിച്ച് ഒരു വിവരവും ലഭിച്ചില്ല. തുടർന്ന് വിമല നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കൊല്ലൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
അന്വേഷണത്തിൽ, വസുധ സൗപർണിക നദിയിലേക്ക് ചാടി ഒഴുക്കിൽപ്പെട്ടതായി പോലീസിന് വിവരം ലഭിച്ചു. തുടർന്ന് നാട്ടുകാരും ബൈന്ദൂർ അഗ്നിരക്ഷാ സേനയും വിദഗ്ദ്ധ നീന്തൽക്കാരനായ ഈശ്വർ മാൽപ്പെയുടെ നേതൃത്വത്തിലുള്ള സംഘവും തിരച്ചിൽ ആരംഭിച്ചു. ഒടുവിൽ യുവതിയുടെ മൃതദേഹം ചാടിയെന്ന് സംശയിക്കുന്ന സ്ഥലത്ത് നിന്ന് മൂന്ന് കിലോമീറ്റർ അകലെയുള്ള കാടുകൾ നിറഞ്ഞ പ്രദേശത്ത് നിന്നാണ് കണ്ടെത്തിയത്. കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് ഉഡുപ്പി എസ്‌പി ഹരിറാം ശങ്കർ അറിയിച്ചു.