കാഞ്ചീപുരത്ത് 4.5 കോടി രൂപ കവര്‍ന്ന കേസിൽ അഞ്ച് മലയാളികളെ തമിഴ്‌നാട് പോലീസ് അറസ്റ്റ് ചെയ്തു


കാഞ്ചീപുരം :- കാഞ്ചീപുരത്ത് ഹൈവേയില്‍ കാര്‍ തടഞ്ഞ് 4.5 കോടി രൂപ കവര്‍ന്ന കേസില്‍ അഞ്ച് മലയാളികളെ അറസ്റ്റ് ചെയ്ത് തമിഴ്‌നാട് പോലീസ്. കഴിഞ്ഞ ഓഗസ്റ്റിലാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. സന്തോഷ്, സുജിത് ലാല്‍, ജയന്‍, മുരുകന്‍, കുഞ്ഞുമുഹമ്മദ് എന്നിവര്‍ ആണ് അറസ്റ്റിലായത്. പിടിയിലായവര്‍ കൊല്ലം, പാലക്കാട്, തൃശൂര്‍ സ്വദേശികളാണ്. പ്രതികള്‍ അന്തര്‍സംസ്ഥാന മോഷണ സംഘത്തിലുള്ളവരാണെന്നാണ് പോലീസ് പറയുന്നു. സംഘത്തിലെ മറ്റ് 12 പേരെ കണ്ടെത്താന്‍ പോലീസ് ശ്രമം ഊര്‍ജിതമാക്കി. മുംബൈ ബോര്‍വാലി സ്വദേശിയായ ജതിന്റെ പരാതിയിലാണു നടപടി. 2017 മുതല്‍ കുറിയര്‍ കമ്പനി നടത്തിയിരുന്ന ജതിന്‍, കമ്മിഷന്‍ അടിസ്ഥാനത്തില്‍ രാജ്യമെമ്പാടും പണവും വിലയേറിയ സാധനങ്ങളും എത്തിച്ചു നല്‍കിയിരുന്നു. കഴിഞ്ഞ ഓഗസ്റ്റില്‍ നാലരക്കോടി രൂപയുമായി ബെംഗളുരുവില്‍ നിന്നു ചെന്നൈയിലെ സൗക്കാര്‍പെട്ടിലേക്കു 2 ഡ്രൈവര്‍മാരെ അയച്ചിരുന്നു. വാഹനം ചെന്നൈ-ബെംഗളുരു ദേശീയപാത വഴി കാഞ്ചീപുരത്ത് എത്തിയപ്പോള്‍, കേരളത്തില്‍ നിന്നുള്ള 17 പേരടങ്ങുന്ന സംഘം മൂന്ന് കാറുകളിലെത്തി കാര്‍ തടഞ്ഞു. തുടര്‍ന്ന് കത്തി കാട്ടി ഭീഷണിപ്പെടുത്തി കാര്‍ കൈക്കലാക്കി. ആര്‍ക്കോട്ട് ഭാഗത്തെത്തിയപ്പോള്‍ കാറും ഡ്രൈവര്‍മാരെയും ഉപേക്ഷിച്ച് സംഘം രക്ഷപ്പെട്ടു. പ്രത്യേക സംഘം രൂപീകരിച്ചു നടത്തിയ അന്വേഷണത്തിലാണു കവര്‍ച്ചസംഘം കേരളത്തില്‍ നിന്നുള്ളവരാണെന്നു കണ്ടെത്തിയത്. തുടര്‍ന്ന് കേരളത്തിലെത്തിയ പോലീസ് സംഘം അഞ്ചു പേരെ അറസ്റ്റ് ചെയ്യുകയായിരുന്നു.



Previous Post Next Post