ന്യൂഡൽഹി :- രാജസ്ഥാനിലും മധ്യപ്രദേശിലുമായി 26 കുട്ടികൾ മരിച്ചതിനു പിന്നാലെ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിരോധിച്ച ചുമ മരുന്നിനെതിരെ ലോകാരോഗ്യ സംഘടന ജാഗ്രതാനിർദേശം പുറത്തിറക്കി. ശ്രീശൻ ഫാർമസ്യൂട്ടിക്കൽസിന്റെ കോൾഡ്രിഫ്, റെഡ്‌നെക്സ് ഫാർമസ്യൂട്ടിക്കൽസിൻ്റെ റസ്‌പിഫ്രഷ് ടിആർ, ഷേപ് ഫാർമയുടെ റീലൈഫ് എന്നീ മരുന്നുകൾക്കെതിരെയാണു ജാഗ്രതാനിർദേശം.
ഇവയുടെ ഉപയോഗം ഗുരുതരമായ പാർശ്വഫലങ്ങളുണ്ടാക്കിയേക്കുമെന്നും ജീവഹാനിക്കു വരെ കാരണമാകുമെന്നും സംഘടന മുന്നറിയിപ്പു നൽകുന്നു. ഇവയുടെ വിൽപനയും ഉപയോഗവും ശ്രദ്ധയിൽപെട്ടാൽ അതതു രാജ്യങ്ങളിലെ ദേശീയ നിയന്ത്രണ അധികാരികളോടോ നാഷനൽ ഫാർമക്കോ വിജിലൻസ് സെന്ററിലോ റിപ്പോർട്ട് ചെയ്യണമെന്നും നിർദേശിച്ചിട്ടുണ്ട്. ദുരന്തത്തിന് ശേഷം, ഈ മരുന്നുകൾ കയറ്റുമതി ചെയ്തിട്ടുണ്ടോ എന്ന് ലോകാരോഗ്യ സംഘടന നേരത്തേ ഇന്ത്യൻ അധികൃതരോട് ആരാഞ്ഞിരുന്നു.
