കിണർ കുഴിക്കാൻ അനുമതി വേണം ; ജലനയത്തിൽ ഭൂഗർഭജല ചൂഷണം നിയന്ത്രിക്കാൻ ശുപാർശ, കുഴൽകിണറുകളും നിയന്ത്രിക്കും


തിരുവനന്തപുരം :- കിണറുകൾ കുഴിക്കാൻ സർക്കാർ അനുമതി വേണ്ടിവരും. സർക്കാർ പുറത്തിറക്കിയ ജലനയത്തിന്റെ കരടിലാണ് അനധികൃത ഭൂഗർഭജല ചൂഷണം നിയന്ത്രിക്കാനുള്ള ശുപാർശയുള്ളത്. കിണറുകളുടെ എണ്ണം, ആഴം, രൂപകല്പന, എന്നിവയെക്കുറിച്ചൊന്നും സർക്കാരിന് കണക്കില്ല. അശാസ്ത്രീയമായ കിണർ നിർമാണവും ദുരുപയോഗവും തടയാൻ സർക്കാർ ഇടപെടൽ വേണമെന്നും ശുപാർശയുണ്ട്. മഴവെള്ളസംഭരണികൾ കൃത്യമായി പ്രവർത്തിക്കുന്നുണ്ടോയെന്ന് കെട്ടിടനികുതി പിരിക്കുമ്പോൾ പരിശോധിക്കണം. വീടുകളിൽ പാചകത്തിനും മറ്റ് ആവശ്യങ്ങൾക്കുമായി രണ്ട് ജലസംഭരണികൾ നിർദേശിക്കുന്നതും പരിഗണിക്കും. വരൾച്ചയും ജലക്ഷാമവുമുള്ള മേഖലകളിൽ ജലം അമിതമായി ഉപയോഗിക്കുന്ന വ്യവസായങ്ങൾക്ക് അനുമതിനൽകില്ല. കുഴൽക്കിണറുകൾക്കും നിയന്ത്രണം കൊണ്ടുവരും.

വീടു വച്ചാൽ ഒരു കിണറും കുഴിക്കുന്ന മലയാളിയുടെ ശീലവും അതിന്റെ തുർച്ചയും ഇനി അത്ര എളുപ്പമാകില്ല. കിണർ കുത്താൻ അനുമതി വാങ്ങണം. കുടിവെള്ളം അടക്കം വീട്ടാവശ്യത്തിനും മറ്റാവശ്യങ്ങൾക്കുമായി ഓരോ വീട്ടിലും രണ്ട് ടാങ്ക് വേണം. മഴവെള്ള സംഭരണിയുടെ പ്രവർത്തനം ഉറപ്പാക്കണം. വെള്ളത്തിന്റെ ഗുണനിലവാരം ഉറക്കൽ തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ ബാധ്യതയാക്കും. വ്യാവസായിക ആവശ്യങ്ങൾക്ക് വെള്ളം എടുക്കുന്നതിന് കനത്ത നിയന്ത്രണമാണ് വരാനിരിക്കുന്നത്. വെള്ളമെടുക്കുന്ന സ്രോതസ്സുകൾ മുൻകൂട്ടി അറിയിക്കുകയും അനുമതി തേടുകയും വേണം. ഭൂഗർഭജലം ഉപയോഗിക്കുന്നതിന് വ്യവസ്ഥാപിതമായ നിരക്കേർപ്പെടുത്തും. ജലക്ഷാമ മേഖലകളിൽ വൻതോതിൽ വെള്ളം ഉപയോഗിക്കുന്ന വ്യവസായങ്ങൾക്ക് പ്രവർത്തനാനുമതി ഉണ്ടാകില്ല. കരട് നയം സമഗ്രമായ ചർച്ചകൾക്കും അഭിപ്രായ രൂപീകരണത്തിനും സമർപ്പിക്കാനാണ് സർക്കാർ തീരുമാനം.

Previous Post Next Post