ശബരിമല :- മകരവിളക്ക് ഉത്സവത്തിന് സമാപനംകുറിച്ച് ശബരിമല നട ചൊവ്വാഴ്ച രാവിലെ അടച്ചു. തിരുവാഭരണങ്ങൾ ഘോഷയാത്രയായി പന്തളത്തേയ്ക്ക് കൊണ്ടുപോയി. ചൊവ്വാഴ്ച രാവിലെ 5 മണിക്ക് ശ്രീകോവിൽ നടതുറന്ന് അഭിഷേകത്തിനും നിവേദ്യത്തിനും ശേഷം തന്ത്രി കണ്‌ഠര് മഹേഷ് മോഹനരുടെ കാർമികത്വത്തിൽ ഗണപതിഹോമം നടത്തി. തിരുവാഭരണ സംഘം ദർശനം നടത്തിയശേഷം തിരുവാഭരണ പേടകങ്ങളുമായി പതിനെട്ടാം പടിയിറങ്ങി. പന്തളം കൊട്ടാരം പ്രതിനിധി പി.എൻ നാരായണവർമ ദർശനം നടത്തി.
ഹരിവരാസനം പാടി നടയടച്ചശേഷം താക്കോൽക്കൂട്ടം കൊട്ടാരം പ്രതിനിധിക്ക് കൈമാറി. ഇത് ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മേൽശാന്തിക്ക് കൈമാറി ചടങ്ങുകൾ പൂർത്തിയാക്കി. വെള്ളിയാഴ്ച രാവിലെ 7 മണിക്ക് പന്തളത്തെത്തുന്ന തിരുവാഭരണ ഘോഷയാത്രയെ സ്വീകരിച്ച് വലിയകോയിക്കൽ ക്ഷേത്രത്തിൽ എത്തിക്കും. പന്തളം കൊട്ടാരം പ്രതിനിധികൾ ഏറ്റുവാങ്ങുന്ന തിരുവാഭരണങ്ങൾ സ്രാമ്പിക്കൽ കൊട്ടാരത്തിലെ സ്ട്രോങ് റൂമിൽ സൂക്ഷിക്കും. ക്ഷേത്രനട ഇനി കുംഭമാസ പൂജകൾക്കായി ഫെബ്രുവരി 12 ന് വൈകുന്നേരം 5 മണിക്ക് തുറക്കും.
