തിരുവനന്തപുരം :- സുപ്രധാന കേരള വനം ഭേദഗതി ബില്ലിന് ഗവർണർ അംഗീകാരം നൽകി. സ്വകാര്യ ഭൂമിയിലെ ചന്ദനമരം മുറിച്ച് വനം വകുപ്പ് മുഖേന വിൽപ്പന നടത്താൻ അനുവദിക്കുന്ന വ്യവസ്ഥയാണ് ബില്ലിലെ പ്രധാന പ്രത്യേകത. ഇങ്ങനെ മുറിച്ച് വിൽപ്പന നടത്തുന്ന ചന്ദനമരത്തിൻ്റെ വില ഭൂ ഉടമയ്ക്ക് ലഭിക്കും. നിയമം പ്രാബല്യത്തിൽ വരുന്നതോടെ സംസ്ഥാനത്ത് ചന്ദന കൃഷി വ്യാപിക്കുമെന്നും കർഷകർക്ക് വലിയ സാമ്പത്തിക നേട്ടം ഉണ്ടാക്കാൻ സാധിക്കുമെന്നും സർക്കാർ വ്യക്തമാക്കി. ചന്ദന മരങ്ങൾ വെച്ച് പിടിപ്പിക്കാൻ പ്രോത്സാഹനം നൽകുന്ന ട്രീ ബാങ്കിങ് പദ്ധതി നേരത്തെ തുടങ്ങിയിരുന്നു.
സംസ്ഥാനത്തെ ഭൂഉടമകൾക്ക് അവരുടെ ഭൂമിയിലുള്ള ചന്ദനമരം മുറിച്ചു വിൽപ്പന നടത്താൻ നിലവിൽ അധികാരമില്ലായിരുന്നു. സ്വന്തം ഭൂമിയിൽ നിന്നും ചന്ദനമരം മോഷണം പോയാലും സ്ഥല ഉടമക്കെതിരെ കേസ് എടുക്കേണ്ട അവസ്ഥയായിരുന്നു. പുതിയ നിയമം പ്രാബല്യത്തിൽ വന്നതോടെ ചന്ദന മരം ഉടമക്ക് വിൽക്കാനാകും. വന്യജീവി സംരക്ഷണ ബിൽ ഗവർണർ രാഷ്ട്രപതിക്ക് അയച്ചുവെന്നും സംസ്ഥാന സർക്കാരിന്റെ ആവശ്യപ്രകാരമാണ് ഗവർണറുടെ നടപടിയെന്നും എകെ ശശീന്ദ്രൻ പറഞ്ഞു. സർക്കാരിന്റെ ആവശ്യം ഗവർണർക്ക് ബോധ്യപ്പെട്ടുവെന്നും തുടർന്നാണ് ഗവർണറുടെ തീരുമാനമെന്നും രാഷ്ട്രപതിയിലും പ്രതീക്ഷയർപ്പിക്കുന്നുവെന്നും എകെ ശശീന്ദ്രൻ പറഞ്ഞു.
