തിരുവനന്തപുരം :- മെസിയെ കേരളത്തിൽ എത്തിക്കാനെന്ന പേരിൽ നടന്ന തട്ടിപ്പിൽ കായിക വകുപ്പ് റിപ്പോർട്ട് ഗൗരവകരമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. മുൻ സർക്കാരിന് ഒഴിഞ്ഞ് മാറാനാവില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി, ഉചിതമായ അന്വേഷണം ഉടൻ പ്രഖ്യാപിക്കുമെന്നും വാർത്താസമ്മേളനത്തിൽ പറഞ്ഞു. ചട്ട വിരുദ്ധമായിട്ടാണ് സ്പോൺസറെ തീരുമാനിച്ചത്. താത്പര്യ പത്രം ക്ഷണിക്കാതെ സ്പോൺസറെ തീരുമാനിച്ചു. ഒരു മാനണ്ഡവും പാലിച്ചില്ല. സ്പോൺസർ ജിഎസ്ടി വെട്ടിപ്പും നടത്തിയെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
മുണ്ടക്കൈ, ചൂരൽ മല ദുരന്തബാധിതർക്ക് രണ്ട് ലക്ഷം രൂപ കൂടി നൽകാൻ മന്ത്രിസഭായോഗം തീരുമാനിച്ചെന്ന് മുഖ്യമന്ത്രി അറിയിച്ചു. പൊതു മേഖല സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ബോണസ് നൽകും. വിഴിഞ്ഞത്ത് കര വഴി ചരക്ക് നീക്കം 18 മുതൽ ആരംഭിക്കുമെന്നും അനുമതികൾ എല്ലാം കിട്ടിയെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. കേന്ദ്രം പാസാക്കിയ ധാതു നിയമം കേരളത്തെ ദോഷകരമായി ബാധിക്കുമെന്നും വി ഡി സതീശൻ കൂട്ടിച്ചേർത്തു. എംഡിഎംഎ കേസിൽ അറസ്റ്റിലായ ആളെ നേരിട്ട് അറിയാമെന്നും നവകേരള സദസ്സിലെ പ്രതിഷേധത്തിൽ പരിക്കേറ്റ ആൾ എന്ന നിലയിൽ മുഹമ്മദ് ഹുസൈനെ വിളിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വിദശീകരിച്ചു. തനിക്ക് സോഷ്യൽ മീഡിയ ടീം ഇല്ലെന്നും താൻ പറഞ്ഞിട്ട് മെറ്റ വാർത്തകൾ നീക്കം ചെയ്തെന്ന പ്രചാരണം തെറ്റെന്നും വി ഡി സതീശൻ കൂട്ടിച്ചേർത്തു. ഏതെങ്കിലും മാധ്യമ വാർത്ത നീക്കി എങ്കിൽ സർക്കാർ ഇടപെടുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
