ഉത്സവ സീസൺ അടുത്തുവരവെ രാജ്യത്ത് പഞ്ചസാര വില സർവകാല റെക്കോർഡിലേക്ക് കുതിക്കുന്നു. ഇത് തടയാനായി പഞ്ചസാരയുടെ ഇറക്കുമതി തീരുവ പൂർണമായും ഒഴിവാക്കാനോ അല്ലെങ്കിൽ ഗണ്യമായി വെട്ടിക്കുറയ്ക്കാനോ കേന്ദ്ര സർക്കാർ ആലോചിക്കുന്നു. ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ പഞ്ചസാര ഉത്പാദകരായ ഇന്ത്യയുടെ ഈ നീക്കം ആഭ്യന്തര വിപണിയിലെ ലഭ്യത വർദ്ധിപ്പിക്കാനും വില പിടിച്ചുനിർത്താനും ലക്ഷ്യമിട്ടുള്ളതാണ്.
നിലവിൽ പഞ്ചസാര ഇറക്കുമതിക്ക് 100 ശതമാനമാണ് നികുതി. ഇത് നീക്കം ചെയ്യുന്നതിനുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്. ഓഗസ്റ്റ് അവസാനം മുതൽ ജനുവരി വരെയുള്ള കാലയളവിൽ മധുരപലഹാരങ്ങൾ, പാനീയങ്ങൾ, സംസ്‌കരിച്ച ഭക്ഷണങ്ങൾ എന്നിവയ്ക്കായി പഞ്ചസാരയുടെ ആവശ്യകത കുത്തനെ കൂടാറുണ്ട്. ഇത് മുന്നിൽക്കണ്ടാണ് വില നിയന്ത്രിക്കാനുള്ള സർക്കാരിന്റെ നീക്കം. എന്നാൽ, ഭക്ഷ്യ-വാണിജ്യ മന്ത്രാലയങ്ങൾ ഇതിനോട് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
ഇന്ത്യൻ ഷുഗർ ആൻഡ് ബയോ എനർജി മാനുഫാക്‌ചറേഴ്‌സ് അസോസിയേഷന്റെ കണക്കുകൾ പ്രകാരം മഹാരാഷ്ട്രയിലെ മില്ലുകളിൽ പഞ്ചസാരയുടെ വില അടുത്തിടെ കിലോയ്ക്ക് 46 രൂപയിൽ എത്തിയിരുന്നു. ഇത് സർവകാല റെക്കോർഡാണ്. വിപണിയിലെ പൂഴ്ത്തിവെപ്പ് തടയാനും വിലക്കയറ്റ ഭീഷണി നേരിടാനുമായി വ്യാപാരികൾക്ക് പഞ്ചസാര സംഭരിച്ചു വെക്കുന്നതിൽ സർക്കാർ അടുത്തിടെ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു.
കൂടാതെ, ഉത്തർപ്രദേശ്, മഹാരാഷ്ട്ര തുടങ്ങിയ പ്രധാന ഉത്പാദക സംസ്ഥാനങ്ങളിലെ മില്ലുകളിൽ സാധാരണയായി നവംബർ ആദ്യം തുടങ്ങാറുള്ള കരിമ്പ് അരയ്ക്കൽ പ്രക്രിയ 10 മുതൽ 15 ദിവസം വരെ നേരത്തെ തുടങ്ങാനും ഭക്ഷ്യ മന്ത്രാലയം നിർദേശം നൽകിയിട്ടുണ്ട്.
എൽ നിനോ പ്രതിഭാസം ആഗോള തലത്തിൽ തന്നെ കരിമ്പ് കൃഷിയെ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്ക ശക്തമാണ്. ഇതിൻ്റെ പശ്ചാത്തലത്തിൽ ന്യൂയോർക്ക് വിപണിയിൽ പഞ്ചസാരയ്ക്ക് കഴിഞ്ഞ ഒരു വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന വിലയാണ് രേഖപ്പെടുത്തിയത്. ഇന്ത്യയിലും സ്ഥിതി വ്യത്യസ്തമല്ല.
ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്റെ കണക്കുകൾ പ്രകാരം കരിമ്പ് കൃഷിയെ നേരിട്ട് ബാധിക്കുന്ന മൺസൂൺ മഴയിൽ നിലവിൽ 13 ശതമാനത്തിന്റെ കുറവാണുള്ളത്. ജൂൺ മാസത്തിൽ ഇത് 40 ശതമാനത്തോളമായിരുന്നു. മഴക്കുറവ് കൃഷിയിറക്കുന്നതിനെയും വൈകിപ്പിച്ചു. കൃഷി മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം ഓഗസ്റ്റ് 14 വരെയുള്ള കണക്കെടുപ്പിൽ 5.83 ദശലക്ഷം ഹെക്ടക്‌ടറിലാണ് കരിമ്പ് കൃഷി ചെയ്തിട്ടുള്ളത്. ഇത് കഴിഞ്ഞ വർഷം ഇതേ സമയമുണ്ടായിരുന്നതിനേക്കാൾ അല്പം കുറവാണ്.
സാധാരണയായി ആഭ്യന്തര ആവശ്യങ്ങൾക്കായി ഇന്ത്യ പഞ്ചസാര ഇറക്കുമതി ചെയ്യാറില്ല. 2017-18 കാലയളവിലാണ് ഇതിന് മുൻപ് രാജ്യത്തേക്ക് വലിയ തോതിൽ പഞ്ചസാര ഇറക്കുമതി ചെയ്‌തതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ആഗോള വിപണിയിലെ പ്രതിസന്ധികൾക്കിടയിലാണ് ഇന്ത്യ വീണ്ടും ഇറക്കുമതിയെക്കുറിച്ച് ചിന്തിക്കുന്നത്.
