അർജുൻ ആയങ്കിയുടെ മൊബൈൽ ഫോൺ കണ്ടെത്തി ; ഫോൺ കണ്ടെത്തിയത് അഭിഭാഷകയുടെ അപ്പാർട്ട്മെന്റിനു സമീപത്ത് ഷൂ റാക്കിനുള്ളിൽ നിന്ന്


കണ്ണൂർ :- അർജുൻ ആയങ്കിയുടെ മൊബൈൽ ഫോൺ കണ്ടെത്തിയതായി പൊലീസ്. ആഭ്യന്തരമന്ത്രിക്ക് എതിരെ പോസ്റ്റിടാൻ ഉപയോഗിച്ച് എന്ന് കരുതുന്ന ഫോണാണ് കണ്ടെത്തിയത്. അഭിഭാഷകയുടെ അപ്പാർട്ട്മെന്റിനു സമീപത്ത് അർജുൻ ആയങ്കിയെ പിടികൂടിയ സ്ഥലത്ത് നിന്നാണ് ഫോൺ കണ്ടെത്തിയത്. ഷൂറാക്കിനുള്ളിൽ നിന്നാണ് മൊബൈൽ ഫോൺ ലഭിച്ചത്. പൊലീസുദ്യോഗസ്ഥരെയും ആഭ്യന്തരമന്ത്രിയേയും വെല്ലു വിളിച്ച് ഫേസ്ബുക്കിൽ കുറിപ്പിട്ടത് താൻ തന്നെയെന്ന് അർജുൻ ആയങ്കി മൊഴി നൽകിയിരുന്നു. ഒളിവിൽ കഴിഞ്ഞ സ്ഥലങ്ങളിൽ നിന്നുള്ള വൈ ഫൈ കണക്ഷനാണ് ഇതിന് ഉപയോഗിച്ചതെന്നും മൊഴിയിലുണ്ട്.

സമൂഹ മാധ്യമത്തിലൂടെ ആഭ്യന്തര മന്ത്രിയെ അധിക്ഷേപിച്ച കേസിൽ കസ്റ്റഡിയിൽ വാങ്ങിയ അർജുൻ ആയങ്കിയെ കണ്ണൂർ സൈബർ എസ്എച്ച്ഒയുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്തത്‌. ആഭ്യന്തരമന്ത്രിയെയും പോലീസ് ഉദ്യോഗസ്ഥരെയും വെല്ലുവിളിച്ച് എഫ് ബി പോസ്റ്റിട്ടത് താൻ തന്നെയാണെന്ന് അർജുൻ ആയെങ്കി അന്വേഷണ സംഘത്തോട് പറഞ്ഞു. ഒളിവിൽ കഴിഞ്ഞ സ്ഥലങ്ങളിലെയും സുഹൃത്തുക്കളുടെ മൊബൈൽ ഫോണിലെയും വൈ ഫൈ സംവിധാനങ്ങളാണ് ഇതിനായി ഉപയോഗിച്ചത്. തൻ്റെ എഫ് ബി അക്കൗണ്ട് മറ്റാരും കൈകാര്യം ചെയ്തിട്ടില്ല. തന്റെ ഐഫോണിൽ നിന്നാണ് എഫ് ബി അക്കൗണ്ട് ഉപയോഗിച്ചതെനന്നും അർജുൻ മൊഴി നൽകി.

തന്നെ കസ്റ്റഡിയിലെടുത്ത അഭിഭാഷയുടെ അപ്പാർട്ട്മെന്റ് സമീപം ഫോൺ ഉണ്ടെന്ന കാര്യവും അർജുൻ ആയെങ്കി പോലീസിനോട് പറഞ്ഞു. തുടർന്ന് അതീവ രഹസ്യമായി പുലർച്ചെ നടത്തിയ തെളിവെടുപ്പിലാണ് അഭിഭാഷകയുടെ അപ്പാർട്ട്മെന്റിന് സമീപത്തെ ഷൂ റാക്കിൽ നിന്നും മൊബൈൽ ഫോൺ കണ്ടെടുത്തത്. മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത‌ നിലയിലായിരുന്നു. കേസിലെ നിർണായക തെളിവായ ഈ ഫോൺ ശാസ്ത്രീയ പരിശോധനക്ക് അയക്കുമെന്ന് പോലീസ് അറിയിച്ചു. അതെ സമയം അയങ്കിക്കെതിരെ കാപ്പ ചുമത്താനുള്ള നടപടികൾ പോലീസ് വേഗത്തിലാക്കി. ഇതിനായി കേസ് ഹിസ്റ്ററി റിപ്പോർട്ട് വളപട്ടണം എസ്എച്ച്ഒ കമ്മീഷണർക്ക് കൈമാറി. റിപ്പോർട്ട് ഉടൻ കണ്ണൂർ ജില്ലാ കളക്ർക്ക് കൈമാറും.

Previous Post Next Post