സൈനികൻ്റെ ദാരുണാന്ത്യത്തിൽ നടുങ്ങി ചേലേരി നാട്


ചേലേരി
:- ചേലേരി സ്കൂളിനു മുന്നിലുണ്ടായ വാഹനാപകടത്തിൽ മരണത്തിന് കീഴടങ്ങിയത് നാട്ടുകാരുടെ പ്രീയപ്പെട്ട അനൂപ്. ചേലേരി അമ്പലത്തിനു സമീപം കക്കോപ്രത്ത് അനൂപിനെ (40) ദാരുണമായാണ് മരണം വാഹനാപകടത്തിലൂടെ  തട്ടിയെടുത്തത്. അനൂപിൻ്റെ സ്കൂട്ടറിൽ കാർ വന്നിടിച്ചാണ് അപകടം .അനൂപിൻ്റെ മരണം വിശ്വസിക്കാൻ തന്നെ സാധിക്കാത്ത അവസ്ഥയിലായിരുന്നു നാട്.

ഇന്നലെ ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് അപകടം നടന്നത്. ചേലേരി നേതാജി വായനശാലയ്ക്ക് സമീപമുള്ള കടയിൽ നിന്നും സാധനം വാങ്ങി  സ്കൂട്ടിൽ വീട്ടിലേക്കുള്ള റോഡിലേക്ക് കയറുന്നതിനിടയിൽ കൊളച്ചേരി മുക്ക് ഭാഗത്ത് നിന്ന് മുണ്ടേരി ഭാഗത്ത് പോവുകയായിരുന്ന കാർ ഇടിക്കുകയായിരുന്നു.ഇ ടിയുടെ ആഘാതത്തിൽ സ്കൂട്ടർ 100 മീറ്ററോളം മുന്നോട്ട് പോവുകയും ചെയ്തു. കണ്ട് നിന്നവർക്ക് ഞെട്ടൽ വിട്ടുമാറാൻ തന്നെ സമയമെടുത്തു.

 തലയ്ക്ക് കാര്യമായ പരിക്കേറ്റ അനൂപിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൽ സാധിച്ചില്ല.

 ആർമിയിൽ എഞ്ചിനീയർ വിഭാഗത്തിലെ ഹവിൽദാർ സുബേദായി ജോലി ചെയ്യുന്ന അനൂപ് പഞ്ചാബിൽ നിന്നും ഡൽഹിയിലേക്ക് സ്ഥലംമാറ്റം ലഭിച്ചതിനെ തുടർന്ന് ഒരു മാസം മുമ്പാണ് നാട്ടിലെത്തിയത്.ലീവ് കഴിഞ്ഞ് അടുത്ത ദിവസം ജോലി സ്ഥലത്തേക്ക് മടങ്ങി പോവാനുള്ള തയ്യാറെടുപ്പിനിടയിലാണ് അപകടം സംഭവിച്ച് ജീവൻ പൊലിഞ്ഞത്.നാട്ടിലെത്തിയാൽ നാട്ടിൽ സജ്ജീവ സാനിധ്യമാവുന്ന അനൂപിൻ്റെ വിയോഗം നാടിനെ സങ്കടത്തിലാഴ്ത്തിയിരിക്കുയാണ്. 

കാർഷിക വികസന ബാങ്കിലെ ഉദ്യോഗസ്ഥനായിരുന്ന പരേതനായ ടി.വി ഉണ്ണികൃഷ്ണൻ്റെയും കക്കോപ്രത്ത് പങ്കജാക്ഷിയുടെയും മകനാണ് മരണപ്പെട്ട അനൂപ്.

നണിയൂർ നമ്പ്രം എൽ പി സ്കൂൾ അധ്യാപിക ടി.പി രേഷ്മയാണ് ഭാര്യ.വിദ്യാർത്ഥികളായ അങ്കിത്ത് കൃഷ്ണൻ, അൻവിത എന്നിവർ മക്കളാണ്. അഖിലേഷ് ഏക സഹോദരനാണ്.

കണ്ണൂരിൽ മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം ഇന്ന്  പോസ്റ്റ്മോർട്ടത്തിനു ശേഷം  സൈനിക ബഹുമതിയോടെ സംസ്കരിക്കും.

അപകടം തുടർച്ചയായി നടക്കുന്ന ചേലേരി സ്കൂളിനു മുന്നിലുണ്ടായ ഈ അപകട മരണം നാട്ടുകാരിൽ രോഷവും അമർഷവും ഉണ്ടാക്കിയിരിക്കുകയാണ്. നാട്ടുകാരുടെ നിരന്തര സമ്മർദ്ദം കാരണം റോഡിൽ ഡിവൈഡർ സ്ഥാപിച്ചിരുന്നെങ്കിലും പിന്നീട് അവ എടുത്തു മാറ്റിയതാണ് ദുരന്തത്തിന് വഴിവെച്ചതെന്നാണ് വിലയിരുത്തുന്നത്. വേഗത നിയന്ത്രണത്തിനായി ഹമ്പുകൾ സ്ഥാപിക്കണമെന്ന ആവശ്യവും ശക്തമായി ഉയരുന്നുണ്ട്.



 
Previous Post Next Post