നവംബർ 11 ഇന്ത്യ ദേശീയ വിദ്യാഭ്യാസ ദിനം ആയി ആചരിക്കുന്നു. സ്വതന്ത്ര ഇന്ത്യയിലെ പ്രഥമ വിദ്യാഭ്യാസമന്ത്രിയായിരുന്ന അബുൽ കലാം ആസാദിന്റെ ജന്മദിവസമാണ് ദേശീയ വിദ്യാഭ്യാസ ദിനമായി കൊണ്ടാടുന്നത്. വിദ്യാഭ്യാസരംഗത്ത് ഇന്ത്യയിൽ ഇന്നു കാണുന്ന എല്ലാ മുന്നേറ്റങ്ങൾക്കും തുടക്കംകുറിച്ചവരിൽ പ്രധാനിയായിരുന്നു മൗലാനാ അബുൾകലാം ആസാദ്. 1888 നവംബർ 11-ന് മക്കയിൽ ജനിച്ച മൗലാനാ അബുൾ കലാം ആസാദ് തുടങ്ങിവെച്ച വിദ്യാഭ്യാസ പരിഷ്‌കാരങ്ങളോടുള്ള ആദരസൂചകമായാണ് ഭാരതം ഈ ദിവസം ദേശീയ വിദ്യാഭ്യാസ ദിനമായി ആഘോഷിക്കുന്നത്
അബുൽ കലാം ആസാദ് - ജന്മദിനം
ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ശ്രദ്ധേയമായ വ്യക്തിത്വമാണ് അബുൽകലാം ആസാദ് അഥവാ മൗലാന അബുൽകലാം മൊഹിയുദ്ദീൻ അഹമ്മദ് (നവംബർ 11, 1888 – ഫെബ്രുവരി 22, 1958). മൗലാന ആസാദ് എന്ന പേരിലാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. വിഭജത്തെ ഏതിർത്ത അബുൽകലാം ആസാദ്, സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്നു. ഇദ്ദേഹത്തിന്റെ ജന്മദിനം ദേശീയ വിദ്യാഭ്യാസ ദിനമായി കൊണ്ടാടുന്നു. തർജുമാനുൽ ഖുർആൻ എന്ന ഖുർആൻ വിവർത്തനകൃതിയുടെ കർത്താവു കൂടിയാണ്. ഹിന്ദു-മുസ്ലിം സാഹോദര്യത്തിനായി നിലകൊണ്ട ശക്തനായ നേതാവായിരുന്നു മൗലാനാ ആസാദ്. ഭാരത സർക്കാർ അദ്ദേഹത്തെ ഭാരത രത്ന നൽകി ആദരിച്ചിട്ടുണ്ട്.
ജീവിതരേഖ
1888 നവംബർ 11 ആം തീയതി ഇസ്ലാമിക പുണ്യ നഗരമായ മെക്കയിലാണ് ഇദ്ദേഹത്തിന്റെ ജനനം. മാതാവ് അറബ് വംശജയാണ്; ബംഗാളിയായ പിതാവ് ഇന്ത്യ വിട്ട് മെക്കയിൽ കുടിയേറിപ്പാർത്തു. അവിടെ വച്ച് വിവാഹിതനായ അദ്ദേഹം 1890 ൽ ഇന്ത്യയിൽ തിരിച്ചെത്തി. പതിമൂന്നാം വയസ്സിൽ അബുൽ കലാം സുലേഖ ബീഗത്തെ വിവാഹം കഴിച്ചു.
അക്രമത്തിനും അനീതിക്കുമെതിരെ തൂലിക പടവാളാക്കി പ്രവർത്തിച്ചു. ഖിലാഫത് പ്രക്ഷോഭത്തിന്റെ മുൻനിര നേതാക്കളിലൊരാളായ വേളയിൽ ഗാന്ധിയുമായി അടുത്തിടപഴകി. "അദ്ദേഹത്തിന്റെ ഓർമശക്തി അത്ഭുതകരമാണ്. വിവിധ വിഷയങ്ങളിൽ അദ്ദേഹത്തിനുള്ള അറിവ് വിശ്വ വിജ്ഞാന കോശത്തിനു സമാനമാണ്.... മധ്യ യുഗങ്ങളിലെ ചരിത്രത്തിലും, അറബ് ലോകം, പശ്ചിമേഷ്യ, മുസ്ലിം കാലഘട്ടത്തിലെ ഇന്ത്യ എന്നിവിടങ്ങളിലെ ചരിത്രത്തിൽ പ്രത്യേകിച്ചും മുങ്ങിക്കുളിച്ച വ്യക്തിയാണദ്ദേഹം. പ്ലേറ്റോയും അരിസ്റ്റോട്ടിലും അദ്ദേഹത്തിൻറെ വിരൽ തുമ്പുകളിലാണ്." -1942 ഒക്ടോബർ 15 ന് അഹ്മദ് നഗർ ജയിലിൽനിന്നു മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു മകൾ ഇന്ദിരാ ഗാന്ധിക്കയച്ച കത്തിൽ ആസാദിനെക്കുറിച്ചെഴുതിയ ചില വരികളാണിത്. 1912 ൽ "അൽ ഹിലാൽ" എന്നാ ഉർദു വാരിക ആരംഭിച്ചു. ആ വാരിക ബ്രിടീഷുകാരെയും മുസ്‌ലിം യാഥാസ്ഥിതികരെയും വിറളി പിടിപ്പിച്ചു. 1915 ൽ പത്രം കണ്ടുകെട്ടി. പക്ഷേ അദ്ദേഹം അടങ്ങിയിരുന്നില്ല. അഞ്ചു മാസത്തിനകം "അൽ ബലാഗ്" എന്ന പേരിൽ മറ്റൊരു പത്രം തുടങ്ങി. 1916 ൽ സർക്കാർ നാടു കടത്തി. മൂന്നു വർഷക്കാലം റാഞ്ചിയിൽ കരുതൽ തടവുകാരനായി. അവിടെയും തന്റെ മഹത്തായ ദൌത്യ നിർവഹണം തുടർന്നു. മൌലാനാ അബുൽ ഹസൻ അലി നദവി പറഞ്ഞു: "അക്കാലത്ത് ആസാദിൻറെ തൂലികയിൽ നിന്നുതിർന്നു വീണത് അക്ഷരങ്ങളായിരുന്നില്ല. അഗ്നിസ്ഫുലിംഗങ്ങളായിരുന്നു ."
ഇന്ത്യാ വിഭജനം യാഥാർത്ഥ്യമായി മാറിയപ്പോൾ അദ്ദേഹം ഇങ്ങനെ പ്രതികരിച്ചു.
“ പാകിസ്താൻ ഉണ്ടാവുകയില്ലെന്ന് ഞാനൊരിക്കലും പറഞ്ഞിരുന്നില്ലല്ലോ. പാകിസ്താൻ ഉണ്ടാവരുതെന്നായിരുന്നു ഞാൻ പറഞ്ഞത്. ഇപ്പോൾ പാകിസ്താൻ ഉണ്ടായിരിക്കുന്നു. പക്ഷേ, എന്റെ വാക്കുകൾ ഓർത്തുവെച്ചോളൂ. ഇന്ത്യ ഒരു രാജ്യമായിരുന്നു, ഇപ്പോഴും ഒരു രാജ്യമാണ്. പാകിസ്താൻ ഒരു പരീക്ഷണമാണ്. അതിനെ വിജയിപ്പിക്കുക. ”
കൃതികൾ
തർജുമാനുൽ ഖുർആൻ (ഖുർആൻ വിവർത്തനം)
"ഗുബാർ ഇ-ഖാത്തിർ" (ഉർദു കത്തുകളുടെ സമാഹാരം)
"ഇന്ത്യ വിൻസ് ഫ്രീഡം" (ആത്മകഥ).