കണ്ണൂർ:- കട്ടപ്പുറത്തുള്ള ബസുകൾ നിരത്തിലിറക്കാൻ സർക്കാർ സഹായിക്കണമെന്നാവശ്യവുമായി ബസ് നടത്തിപ്പുകാർ നിൽപ്പുസമരം നടത്തും. ബസ് വ്യവസായത്തെ രക്ഷിക്കാൻ ഡീസൽ സബ്‌സിഡി ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് ജില്ലാ ബസ് ഓപ്പറേറ്റേർസ് അസോസിയേഷനാണ് ശനിയാഴ്ച നിൽപ്പുസമരം നടത്തുന്നത്. വൈകീട്ട് നാലിന് ബസുകളുടെ മുമ്പിലും വീടുകൾക്ക് മുമ്പിൽ കുടുംബസമേതം പ്ലക്കാർഡുമായി പ്രതിഷേധ നിൽപ്പുസമരം നടത്താനാണ് തീരുമാനം.
ജില്ലയിൽ ആദ്യ ലോക്‌ഡൗണിന് മുമ്പ് 1350 ബസുകളാണ് ഉണ്ടായിരുന്നത്. ഇപ്പോൾ 800 ബസുകൾ മാത്രമാണ് നിരത്തിലിറങ്ങുന്നത്. കോവിഡ് കാരണം ഇവയെല്ലാം കട്ടപ്പുറത്തിരിക്കുമ്പോൾ വൻ പ്രതിസന്ധിയിലാണ് ബസ് തൊഴിലാളികളും ഉടമകളുമെന്ന് ഭാരവാഹികൾ അറിയിച്ചു.
സർക്കാർ എത്രതന്നെ ടിക്കറ്റ് നിരക്ക് കുട്ടിയാലും ഈ വ്യവസായത്തെ ഇനി രക്ഷിക്കാൻ കഴിയുമെന്ന് തോന്നുന്നില്ലെന്ന് ജില്ലാ ബസ് ഓപ്പറേറ്റഴ്‌സ് അസോസിയേഷൻ സെക്രട്ടറി രാജ്കുമാർ കരുവാരത്ത് പറഞ്ഞു. അവശേഷിച്ച ബസുകളെങ്കിലും നിരത്തിലിറങ്ങണമെങ്കിൽ ഡീസൽ സബ്‌സിഡിയല്ലാതെ മറ്റൊരു വഴിയും മുമ്പിലില്ലെന്നും അദ്ദേഹം പറഞ്ഞു