തളിപ്പറമ്പ്: - ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് വളപ്പിൽ നിർമിച്ച മഴ ജലാശയ പാർക്ക് പാഴ്പദ്ധതിയായി. ബ്ലോക്ക് പഞ്ചായത്തിന്റെ പദ്ധതി 2014 നവംബറിലാണ് പൂർത്തിയാക്കിയത്. 3.75 ലക്ഷം ലിറ്റർ സംഭരണശേഷിയുള്ള പ്രത്യേകം നിർമിച്ച കുളത്തിൽ മഴവെള്ളം ശേഖരിച്ച് ഉപയോഗിക്കലായിരുന്നു ലക്ഷ്യം.
കുളത്തിനുമുകളിൽ സ്ഥാപിച്ച മേൽപ്പുരയിൽനിന്ന് പൈപ്പ് ലൈൻ വഴിയായിരുന്നു വെള്ളം ശേഖരിച്ചത്.കടുത്ത വേനലിൽ ബ്ലോക്ക് പഞ്ചായത്തിലുൾപ്പെടെ ജലാശയ പാർക്കിൽനിന്ന് ശുദ്ധജലമെത്തിക്കുമെന്നായിരുന്നു പ്രതീക്ഷിച്ചത്. പ്രവൃത്തിയുടെ ആരംഭത്തിൽ കൗതുകമുണർത്തിയ ജലാശയ പാർക്കിന് 12 ലക്ഷം രൂപയായിരുന്നു അടങ്കൽ.
പാർക്കിന്റെ ഇപ്പോഴത്തെ സ്ഥിതി ദയനീയമാണ്. സംഭരണിയും പരിസരവും കാടുമൂടി ഇഴജന്തുക്കളുടെ ആവാസകേന്ദ്രമായി. തുടർപ്രവർത്തനങ്ങളില്ലാത്തതിനാൽ സംഭരണിയിലേക്കുള്ള ജലശുചീകരണ സംവിധാനം പൂർണമായും മലിനപ്പെട്ടു.
കുളത്തിനുള്ളിലെ പ്ലാസ്റ്റിക് ഷീറ്റ് പഴകി കീറിനശിച്ചു. ഇപ്പോൾ കാൽഭാഗത്തോളം കെട്ടിനിൽക്കുന്ന വെള്ളം മലിനപ്പെട്ട് കൊതുക് വളർത്തുകേന്ദ്രം പോലെയായി. ജലാശയ പാർക്ക് ഉപയോഗിക്കുന്നില്ലെങ്കിൽ സംഭരണിയിലെ വെള്ളം നീക്കണമെന്നാണ് പരിസരവാസികളുടെ ആവശ്യം. ഈ ഭാഗത്ത് കൊതുകുശല്യം രൂക്ഷമാണ്.