ശ്രീകണ്ഠപുരം :- പയ്യാവൂർ ഊട്ടുത്സവത്തിന്റെ ഭാഗമായുള്ള ചൂളിയാട് നിവാസികളുടെ ഓമനക്കാഴ്ച ചൊവ്വാഴ്ച നടക്കും. തടത്തിൽക്കാവ്, ചമ്പോച്ചേരി മടപ്പുരക്കൽ, നല്ലൂർ, തൈവളപ്പ് എന്നിവിടങ്ങളിലെ കുഴികളിൽ പഴുക്കാൻ വെച്ച അടുക്കൻ വാഴക്കുലകൾ തിങ്കളാഴ്ച പുറത്തെടുത്ത് കുഴികൾക്ക് സമീപമുള്ള പന്തലുകളിൽ തയ്യാറാക്കിവെച്ചു. വ്രതശുദ്ധിയോടെ ചുളിയാട് ദേശവാസികൾ ചൊവ്വാഴ്ച രാവിലെ 10-ന് തടത്തിൽക്കാവിൽനിന്ന് പഴക്കുലയുമേന്തി പയ്യാവൂരിലേക്ക് പുറപ്പെടും. നഗ്നപാദരായാണ് നൂറുകണക്കിനാളുകൾ കാഴ്ചക്കുലകളുമായി 18 കിലോമീറ്ററോളം പിന്നിട്ട് പയ്യാവൂർ ശിവക്ഷേത്രത്തിൽ എത്തുന്നത്.
ചൊവ്വാഴ്ച പുലർച്ചെ പയ്യാവൂർ ക്ഷേത്രത്തിൽ നെയ്യമൃത് മഠങ്ങളിൽ വ്രതശുദ്ധിയോടെ കഴിയുന്നവരുടെ നെയ്യൊപ്പിക്കലും നടക്കും. ഉച്ചയ്ക്ക് രണ്ടിന് ആനപ്പുറത്ത് തിടമ്പെഴുന്നള്ളത്തും തിരുനൃത്തവും കോമരത്തച്ചന്റെയും നെയ്യമൃത്കാരുടെയും കുഴിയടുപ്പിൽ നൃത്തവും നടക്കും. വൈകീട്ട് നാലുമണിയോടെ ഓമനക്കാഴ്ച പയ്യാവൂർ ക്ഷേത്രത്തിലെത്തും. ഓമനക്കാഴ്ച ക്ഷേത്രത്തിൽ സമർപ്പിക്കുന്നതോടെ കാളപ്പുറത്ത് അരിയുമായി എത്തിയ കുടകർ മടങ്ങും. ബുധനാഴ്ച ഉച്ചയ്ക്ക് നെയ്യമൃതുകാരുടെ അടീലൂണ് നടക്കും. തുടർന്ന് ഇവർ വീടുകളിലേക്ക് മടങ്ങുകയും ചെയ്യും. ഉത്സവം 24-ന് സമാപിക്കും. കോവിഡ് പ്രോട്ടോക്കോളും ഹരിതപെരുമാറ്റച്ചട്ടവും പാലിച്ചായിരിക്കും ഓമനക്കാഴ്ച നടത്തുകയെന്ന് കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.