ദേശീയ തലത്തിൽ കോൺഗ്രസിന്റെ പ്രഭ മങ്ങുന്ന കാഴ്ചയാണ് ഈ തിരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നത്. നിർണായകമായ തിരഞ്ഞെടുപ്പിലും നേട്ടമുണ്ടാക്കാനാകാതെ കൈയിലുണ്ടായിരുന്ന സംസ്ഥാനങ്ങളെ കൂടി കൈവിട്ട അവസ്ഥയാണ് കോൺഗ്രസിന്റേത്. നേതൃ ദാരിദ്ര്യവും തമ്മിൽതല്ലും കോൺഗ്രസിനെ ഓരോ സംസ്ഥാനങ്ങളിൽ നിന്നും തുടച്ചു നീക്കിക്കൊണ്ടിരിക്കുകയാണ്. ഒരുകാലത്ത് പ്രതിയോഗികളില്ലാതെ രാജ്യത്തെ ഏറ്റവും വലിയ ശക്തികളിൽ ഒന്നായ കോൺഗ്രസ് നിലവിൽ വെറും രണ്ട് സംസ്ഥാനങ്ങളിലേക്ക് മാത്രം (രാജസ്ഥാൻ, ഛത്തീസ്ഗഡ്) ചുരുങ്ങി.
പഞ്ചാബിലെ ഐതിഹാസിക വിജയത്തോടെ എ.എ.പി ദേശീയ പാർട്ടിയായി മാറിയിരിക്കുകയാണെന്ന് എ.എ.പി നേതാവ് രാഘവ് ഛദ്ദ. കോൺഗ്രസിന് പകരം രാജ്യത്തെ മുഖ്യ പ്രതിപക്ഷമായി എ.എ.പി മാറാൻ ഏറെ നാൾ വേണ്ടെന്നും രാഘവ് ഛദ്ദ പറഞ്ഞു.
2012ൽ മാത്രം സ്ഥാപിതമായ പാർട്ടിയാണ് എ.എ.പി. ബി.ജെ.പി രണ്ട് സംസ്ഥാനങ്ങളിൽ ഭരണത്തിലെത്താൻ ഇതിലും കൂടുതൽ സമയമെടുത്തിരുന്നുവെന്നും രാഘവ് ഛദ്ദ ഓർമ്മിപ്പിച്ചു.