കണ്ണൂർ: - പുനർവിവാഹിതയല്ലാത്ത സ്ത്രീ പുനർവിവാഹിതയാണെന്ന് സാക്ഷ്യപത്രം നൽകിയതിനെ തുടർന്ന് സാമൂഹിക സുരക്ഷാ പെൻഷൻ (വിധവാ പെൻഷൻ) നിരസിക്കപ്പെട്ട സംഭവത്തിൽ കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് ICDS സൂപ്പർവൈസർക്ക് മനുഷ്യാവകാശ കമ്മീഷന്റെ ശാസന. വീഴ്ച ആവർത്തിക്കരുതെന്ന് കമ്മീഷൻ കർശന നിർദേശം നൽകി.
തെറ്റായ സാക്ഷ്യപത്രം കാരണം വിധവാപെൻഷൻ നഷ്ടമായ സാഹചര്യത്തിൽ പരാതിക്കാരിക്ക് ഐ.സി.ഡി.എസ്. സൂപ്പർവൈസർ നഷ്ടപരിഹാരം നൽകണമെന്നും കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ഉത്തരവിട്ടു. പരാതിക്കാരിയായ പഴശ്ശി സ്വദേശിനി പി.വി.ടെസ്സിക്ക് എത്രയും വേഗം സാമൂഹിക സുരക്ഷാ പെൻഷൻ അനുവദിക്കണമെന്നും കമ്മീഷൻ കുറ്റ്യാട്ടൂർ ഗ്രാമ പഞ്ചായത്ത് സെക്രട്ടറിക്ക് നിർദ്ദേശം നൽകി.
2020 നവംബർ 2 ന് ചേർന്ന കുറ്റ്യാട്ടൂർ പഞ്ചായത്ത് ക്ഷേമകാര്യ സമിതിയാണ് പെൻഷൻ നിഷേധിച്ചത്. ഇതുമുതൽ ഇനി പെൻഷൻ അനുവദിക്കുന്ന തീയതി വരെയുള്ള കാലയളവിലെ പെൻഷൻ തുക എത്രയാണെന്ന് കുറ്റ്യാട്ടൂർ പഞ്ചായത്ത് സെക്രട്ടറി ഐ.സി.ഡി.എസ്. സൂപ്പർവൈസറെ അറിയിക്കണം. അറിയിപ്പ് ലഭിച്ച് രണ്ടാഴ്ചക്കകം സൂപ്പർവൈസർ പ്രസ്തുത തുക പരാതിക്കാരിക്ക് കൈമാറണമെന്നും ഉത്തരവിൽ പറയുന്നു. തുക നൽകിയ ശേഷം ഐ.സി.ഡി.എസ്. സൂപ്പർവൈസർ കമ്മീഷനിൽ നടപടി റിപ്പോർട്ട് സമർപ്പിക്കണം.
പരാതിക്കാരിക്ക് വേണ്ടി അഡ്വ.കെ വി മനോജ് കുമാർ ഹാജരായി. രാഷ്ട്രീയപരവും വ്യക്തിപരവും കാരണങ്ങളാൽ പരാതിക്കാരിക്ക് പെൻഷൻ നിഷേധിക്കാനായി പരാതിക്കാരി പുനർവിവാഹിതയാണെന്ന വ്യാജ റിപ്പോർട്ട് ICDS സൂപ്പർവൈസർ സമർപ്പിക്കുകയായിരുന്നു.ഇതിനെ ചോദ്യം ചെയ്ത് ടെസ്സി വാർഡ് മെമ്പറെയും ആശാ വർക്കർറെയും പഞ്ചായത്ത് സെക്രട്ടറിയെയും പ്രതിയാക്കി മനുഷ്യാവകാശ കമ്മീഷനിൽ പരാതി നൽകി. പരാതി പരിശോധിച്ച മനുഷ്യാവകാശ കമ്മീഷൻ പഞ്ചായത്ത് നൽകിയ റിപ്പോർട്ട് വ്യാജമാണെന്നും പരാതിക്കാരിയോടുള്ള വിരോധം മൂലം മാത്രമാണ് ഇങ്ങനെയൊരു റിപ്പോർട്ട് സമർപ്പിച്ചതെന്നും കമീഷൻ കണ്ടെത്തി. അതിനെ തുടർന്നാണ് പെൻഷൻ അനുവദിക്കണമെന്നും ICDS സൂപ്പർവൈസർ നഷ്ടപരിഹാരം നൽകാനും കമ്മീഷൻ ഉത്തരവായത്.