പറശ്ശിനിക്കടവ്: വളപട്ടണം പുഴയിൽ വിനോദസഞ്ചാരത്തിന് ഉണർവേകി ജലഗതാഗതവകുപ്പിന്റെ ഡബിൾ ഡക്കർ ബോട്ട് സർവീസ് ആരംഭിച്ചു. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടിന് പറശ്ശിനിക്കടവിൽനിന്ന് വളപട്ടണം വരെയായിരുന്നു ആദ്യ സർവീസ്. ആലപ്പുഴയിൽനിന്നാണ് എസ്-26 അപ്പർ ഡക്കർ ബോട്ട് എത്തിച്ചത്.ജലയാത്രയ്ക്ക് അവധിക്കാലത്ത് കൂടുതൽപ്പേർ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബോട്ടിന്റെ മുകൾഭാഗത്ത് 18-ഉം താഴെ 60-ഉം പേർക്ക് യാത്ര ചെയ്യാം.
രാവിലെയും വൈകിട്ടും പറശ്ശിനിക്കടവ് കേന്ദ്രീകരിച്ച് ഉല്ലാസയാത്രയും നടത്തും. റൂട്ടിൽ മാറ്റങ്ങൾ വരുത്തി സമയക്രമം ഉറപ്പുവരുത്തി കൂടുതൽ സ്ഥലങ്ങളിലേക്ക് ഓടിക്കാനും ജലഗതാഗതവകുപ്പ് തീരുമാനിച്ചിട്ടുണ്ട്. പറശ്ശിനിക്കടവിന് സമീപത്തെ കോർളായി ദ്വീപ്, മുല്ലക്കൊടി എന്നിവിടങ്ങളിലേക്ക് പുതുതായി സർവീസ് ബുധനാഴ്ചതന്നെ തുടങ്ങി.നിലവിലുള്ള ജലഗതാഗതവകുപ്പിന്റെ ടിക്കറ്റ് നിരക്കിൽ മാറ്റംവരുത്തിയാണ് പുതിയ ഡബിൾ ഡക്കർ സർവീസ് നടത്തുക. പറശ്ശിനിക്കടവുമുതൽ വളപട്ടണംവരെ താഴെ 40 രൂപയും മുകളിൽ 50 രൂപയും.
പറശ്ശിനിക്കടവുമുതൽ മാട്ടൂൽവരെ താഴെ 60 രൂപയും മുകളിൽ 80 രൂപയുമാണ് നിരക്ക്.രാവിലെ 9.30-ന് മാട്ടൂലിലേക്ക് സർവീസ് നടത്തും. 11.45-ന് മാട്ടൂലിൽനിന്ന് പറശ്ശിനിയിലേക്ക്. ഉച്ചതിരിഞ്ഞ് രണ്ടിന് പറശ്ശിനിക്കടവിൽനിന്ന് വളപട്ടണം വരെ. മൂന്നിന് പറശ്ശിനിയിലേക്ക് തിരിക്കും. വൈകീട്ട് നാലുമുതൽ വിനോദസഞ്ചാരികൾക്ക് ഉല്ലാസയാത്രയായി ഒരുമണിക്കൂർ മുല്ലക്കൊടി കോറളായി ദ്വീപ് വരെ സർവീസ് നടത്തും. ഇതിന് 80 രൂപയാണ് നിരക്ക്. വൈകീട്ട് അഞ്ചുമുതൽ പറശ്ശിനി-വളപട്ടണം സർവീസ്. ആറിന് തിരിക്കും തുടർന്ന് ദിവസവും രാവിലെ 6.30 മുതൽ അരമണിക്കൂർ വീതം സർക്കുലർ സർവീസ് 9.30 വരെ. പിന്നീട് പറശ്ശിനിക്കടവിൽനിന്ന് മാട്ടൂലിലേക്കുള്ള സർവീസ് തുടങ്ങും. മറ്റു ദിവസങ്ങളിളും ഈ ക്രമത്തിൽ ഡബിൾ ഡക്കർ സർവീസ് തുടരും.