കണ്ണൂർ:- ക്ലാസ് ടീച്ചറുടെ പരസ്യ ശാസന സഹിക്കാനാവാതെ എട്ടാം ക്ലാസ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തെന്ന പരാതിയിൽ ക്ലാസ് ടീച്ചറുടെ പങ്കിനെ കുറിച്ച് അന്വേഷണം നടത്തി കുറ്റക്കാരിയാണെന്ന് കണ്ടെത്തിയാൽ ക്ലാസ് ടീച്ചർക്കെതിരെ കർശന നടപടിയെടുക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ.
കണ്ണൂർ ജില്ലാ വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടർക്കാണ് കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ.ബൈജു നാഥ് നിർദ്ദേശം നൽകിയത്. രണ്ടു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം.
ഇക്കഴിഞ്ഞ ഫെബ്രുവരി 9 ന് പെരളശേരി എ.കെ.ജി. മെമ്മോറിയൽ ഗവ.ഹൈസ്കൂളിലാണ് ദാരുണ സംഭവമുണ്ടായത്. ക്ലാസിലെ ഡസ്ക്കിലും ചുമരിലും ആത്മഹത്യ ചെയ്ത വിദ്യാർത്ഥിനിയും സഹപാഠികളും ചേർന്ന് മഷി തേച്ചെന്ന് ക്ലാസ് ലീഡർ അറിയിച്ചതനുസരിച്ച് ക്ലാസ് ടീച്ചർ പരസ്യമായി താക്കീത് ചെയ്തതായി ജില്ലാ വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടർ കമ്മീഷനെ അറിയിച്ചു. കുട്ടികൾക്ക് സ്കൂൾ വൃത്തിയായി സൂചിക്കുന്നതിന് ബോധവൽക്കരണം നൽകിയ ശേഷം കുട്ടികളെ വീട്ടിലേക്ക് വിട്ടു. ഒരു നിസാര പ്രശ്നത്തെ ക്ലാസ് ടീച്ചർ പർവതീകരിച്ച് അപക്വമായി ഇടപെട്ടുമെന്ന് പരാതിക്കാരനായ അഭിഭാഷകൻ വി ദേവദാസ് കമ്മിഷനെ അറിയിച്ചു. ആത്മഹത്യക്ക് കാരണം ക്ലാസ് ടീച്ചറുടെ പക്വതയില്ലായ്മമയാണെന്നും പരാതിക്കാരൻ കമ്മീഷനെ അറിയിച്ചു.
ഇത്തരം സന്ദർഭങ്ങൾ കൈകാര്യം ചെയ്യാൻ കുട്ടികളെ പോലെ ടീച്ചർമാർക്കും ബോധവൽക്കരണം നൽകേണ്ടത് അനിവാര്യമാണെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. വിദ്യാർത്ഥിനിയെ പരസ്യമായി അവഹേളിക്കുന്നതിന് പകരം കാര്യങ്ങൾ പറഞ്ഞ് ബോധ്യപ്പെടുത്തുകയായിരുന്നു വേണ്ടത്. സെൻസിറ്റീവായ വിദ്യാർത്ഥികൾക്ക് പിന്തുണ നൽകുകയാണ് അധ്യാപകർ ചെയ്യേണ്ടത്.
മാനസികാരോഗ്യം സിലബസിൻ്റെ ഭാഗമാക്കേണ്ട കാലം അതിക്രമിച്ചതായി കമ്മീഷൻ അംഗം കെ. ബൈജു നാഥ് ചൂണ്ടിക്കാണിച്ചു.