കുട്ടികളെ ഏറെ സ്നേഹിക്കുകയും അവരോട് സമയം ചെലവിടാൻ ഇഷ്ടപ്പെടുകയും ചെയ്തിരുന്ന വ്യക്തിയാണ് ജവഹര്‍ലാല്‍ നെഹ്റു.
കുരുന്നുകള്‍ സ്നേഹത്തോടെ ‘ചാച്ചാ’ എന്നാണ് അദ്ദേഹത്തെ വിളിച്ചിരുന്നത്. കുട്ടികളോടുളള നെഹ്റുവിന്റെ സ്നേഹവും വാത്സല്യവും കണക്കിലെടുത്താണ് അദ്ദേഹത്തിന്റെ ജന്മദിനമായ നവംബര്‍ 14 ശിശുദിനമായി രാജ്യം ആചരിക്കുന്നത്.
1889 നവംബര് 14നാണ് നെഹ്റു ജനിച്ചത്. കുട്ടികളുടെ ഇഷ്ട ചങ്ങാതിയായിരുന്ന നെഹ്റു അവരുടെ ഭാവിക്കായി കരുതലോടെ പ്രവര്‍ത്തിച്ച വ്യക്തിയാണ്. ഇന്നത്തെ കുട്ടികളാണ് നാളത്തെ പൗരന്മാര് എന്ന ഉറച്ചവിശ്വാസമുള്ളയാളായിരുന്നു നെഹ്റു. എല്ലാ കുട്ടികള്‍ക്കും വിദ്യാഭ്യാസം ലഭ്യമാക്കാൻ അദ്ദേഹം ശ്രമിച്ചു. നെഹ്റുവിന്റെ കാലത്ത് വിദ്യാഭ്യാസ മേഖലയില്‍ നിരവധി മാറ്റങ്ങള്‍ കൊണ്ടുവന്നു.
ശിശുദിനത്തോടനുബന്ധിച്ച് രാജ്യത്തുടനീളം കുട്ടികളുടെ പരിപാടികളും സമ്മേളനങ്ങളും സംഘടിപ്പിക്കും. ചാച്ചാജിയുടെ വേഷമണിഞ്ഞുളള കുരുന്നുകളുടെ കലാപരിപാടികളും സമ്മാന വിതരണവും ഉണ്ടാകും. പൂക്കളെ സ്നേഹിച്ചിരുന്ന ചാച്ചാജിയുടെ ഓര്‍മയ്ക്കായി കുരുന്നുകള്‍ ശിശുദിനത്തില്‍ റോസാപ്പൂ പരസ്പരം കൈമാറാറുണ്ട്.
റോസാപ്പൂവിനു പിന്നിലെ കഥ
ഇന്ത്യ സ്വാതന്ത്ര്യം നേടിയശേഷം ധാരാളം പേര്‍ ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയായ ജവഹര്‍ നെഹ്റുവിനെ കാണാൻ ദിവസം എത്താറുണ്ടായിരുന്നു. ഒരു ദിവസം ഗ്രാമവാസിയായ ഒരു സ്ത്രീ നെഹ്റുവിന് ഒരു റോസാപ്പൂ സമ്മാനമായി നല്കുവാനായി ക്യൂവില്‍നിന്നു. എന്നാല്‍ സുരക്ഷാ ജീവനക്കാര്‍ അവരെ നെഹ്റുവിന് അടുത്തേക്ക് കടത്തിവിട്ടില്ല. വിലപിടിച്ച സമ്മാനങ്ങളും മനോഹരമായി വസ്ത്രം ധരിച്ച സന്ദര്‍ശകരെയുമാണ് അവര്‍ കടത്തിവിട്ടത്. ഇത് ആ സ്ത്രീയില്‍ മാനസിക വിഷമമുണ്ടാക്കി. തന്റെ വീട്ടുമുറ്റത്ത് വളര്‍ന്ന റോസാപ്പൂവല്ലാതെ മറ്റൊന്നും സമ്മാനമായി നല്‍കാൻ ആ സ്ത്രീക്ക് ഇല്ലായിരുന്നു.
പക്ഷേ നെഹ്റുവിന് തന്റെ സമ്മാനം എങ്ങനെയും നല്‍കണമെന്ന ആഗ്രഹത്താല്‍ ഓരോ ദിവസവും റോസാപ്പൂവുമായി അവര്‍ കാണാനെത്തി. ഈ വിവരം നെഹ്റു അറിഞ്ഞില്ല. ഒരു ദിവസം സുരക്ഷാ ജീവനക്കാരുമായി സ്ത്രീ തര്‍ക്കിക്കുന്നത് നെഹ്റുവിന്റെ ശ്രദ്ധയില്‍പ്പെട്ടു. അവരെ കടത്തി വിടാൻ നിര്‍ദേശിച്ചു. അവര്‍ കൊണ്ടുവന്ന റോസാപ്പൂ വളരെ സന്തോഷത്തോടെ സ്വീകരിക്കുകയും കുപ്പായത്തിന്റെ ഒരു ഭാഗത്ത് കുത്തിവയ്ക്കുകയും ചെയ്തു. സമ്മാനമെന്തായാലും അത് തരാനുളള മനസിനെ നെഹ്റു പ്രകീര്‍ത്തിച്ചു. പിന്നീട് നെഹ്റുവിന്റെ അടയാളമായി റോസാപ്പൂ മാറി.
*രാഷ്ട്രീയ ജീവിതം*
പാശ്ചാത്യജീവിതം ഇഷ്ടപ്പെട്ടിരുന്ന ആളായിരുന്നു അദ്ദേഹത്തിന്റെ പിതാവായ മോത്തിലാല് നെഹ്റു. അതുകൊണ്ടുതന്നെ ഏക മകനെ ഇംഗ്ലണ്ടില് അയച്ച് പഠിപ്പിച്ചു. 1905-ല് ഇംഗ്ലണ്ടിലെ ‘ഹാരോ’ സ്കൂളില് ചേര്ന്നു. കേംബ്രിഡ്ജിലെ ട്രിനിറ്റി കോളേജില് നിന്ന് ബിരുദമെടുത്തു. ലണ്ടനിലെ ഇന്നര് ടെമ്ബിളില് നിന്ന് ബാരിസ്റ്റര് ബിരുദവും നേടിയശേഷം ഇന്ത്യയില് തിരിച്ചെത്തി. 1912-ല് അലഹബാദില് അഭിഭാഷകനായി ഔദ്യോഗിക ജീവിതമാരംഭിച്ചു. 1916-ല് വിവാഹിതനായി. ആ വര്ഷം ലക്നൗവില് നടന്ന കോണ്ഗ്രസ് സമ്മേളനത്തില് വച്ചാണ് ആദ്യമായി ഗാന്ധിജിയെ കണ്ടുമുട്ടിയത്. 1920-ല് നിസ്സഹകരണ പ്രസ്ഥാനത്തിലൂടെ ഗാന്ധിജിക്കൊപ്പം സജീവ രാഷ്ട്രീയത്തില് പ്രവേശിക്കുകയും സ്വാതന്ത്ര്യസമരത്തിന്റെ മുന്നണി പോരാളികളില് ഒരാളായി മാറുകയും ചെയ്തു.
എന്തിനാണ് ശിശിദിനം ആചരിക്കുന്നത്
കുട്ടികളുടെ ക്ഷേമത്തിനും സ്വാതന്ത്രത്തിനും വിദ്യാഭ്യാസത്തിലും ശ്രദ്ധ കേന്ദ്രീകരിക്കാനായി സംഘടിപ്പിക്കുന്ന ദിവസമാണ് ശിശുദിനം. രാജ്യത്തെ കുട്ടികള്‍ അവരുടെ ജീവിതം ആവോളം ആസ്വദിക്കാനും ആരോഗ്യവും സംസ്കാരവുമുള്ള ഉത്തമ പൗരന്മാരായി വളരാനുള്ള അവസരങ്ങളും സാഹചര്യങ്ങളും ഓരോ ശിശുദിനവും പ്രദാനം ചെയ്യുന്നുണ്ട്.