കണ്ണൂർ :- തോന്നിയപോലെ ആന്റിബയോട്ടിക്കുകൾ മരന്നു . കടകളിൽനിന്ന് വാങ്ങിക്കഴിക്കുന്ന ഏർപ്പാട് ഇനി നടക്കില്ല. ഡോക്ടറുടെ കുറിപ്പടിയില്ലാതെ മരുന്ന് വിറ്റാൽ കടയ്ക്കെതിരെ നടപടി വരും. ആൻ്റിബയോട്ടിക്കുകളുടെ ദുരുപയോഗം തടയാൻ നടപ്പാക്കുന്ന ഓപ്പറേഷൻ അമൃത് പദ്ധതിയുടെ ഭാഗമായി മരുന്നുകടകളിൽ പരിശോധന കർശനമാക്കി. നിർദേശങ്ങൾ പാലിക്കാത്തതിന് കണ്ണൂർ, കാസർകോട് ജില്ലകളിലായി 15 മരുന്നുകടകൾക്ക് നോട്ടീസ് നൽകി. ഒരു സ്ഥാപനത്തിൻ്റെ ലൈസൻസ് താത്കാലികമായി റദ്ദാക്കി.
ഡ്രഗ്സ് കൺട്രോളർ നിയോഗിക്കുന്ന പ്രത്യേക സ്ല്വാഡാണ് ഈ രഹസ്യ ഓപ്പറേഷൻ നടത്തുന്നത്. ഉദ്യോഗസ്ഥരാണെന്ന് തിരിച്ചറിയാത്തവിധമാണ് മരുന്നുകടകളെ നിരീക്ഷിക്കുന്നത്. തുടർപരിശോധനകളും നടത്തുന്നു. ആന്റിബയോട്ടിക്കുകൾ വിൽക്കുന്നതിന്റെ വിവരങ്ങൾ കൃത്യമായി ഫാർമസികൾ സൂക്ഷിക്കണം. 'ഡോക്ടറുടെ കുറിപ്പടിയില്ലാതെ ആന്റിബയോട്ടിക്കുകൾ വിൽക്കുന്നതല്ല' എന്ന പോസ്റ്റർ സ്ഥാപനത്തിൽ പ്രദർശിപ്പിക്കണം.
ആൻ്റി മൈക്രോബിയൽ റസിസ്റ്റൻസ് ഇന്റർവെൻഷൻ ഫോർ ടോട്ടൽ ഹെൽത്ത് എന്നതിൻ്റെ ചുരുക്കമാണ് അമൃത്. ഡോക്ടറുടെ കുറിപ്പടിയില്ലാതെയുള്ള ആന്റിബയോട്ടിക് ഉപയോഗം 2024-ൽ പൂർണമായും നിർത്തലാക്കുകയെന്നതാണ് ലക്ഷ്യം. അനാവശ്യ ഉപയോഗവും ദുരുപയോഗവും കാരണം ആന്റി ബയോട്ടിക്കുകളെ പ്രതിരോധിക്കാൻ ശേഷിയുള്ള രോഗാണുക്കൾ ഉണ്ടാകുന്നത് ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുന്നുണ്ട്. ആന്റ്റി മൈക്രോബിയിൽ റസിസ്റ്റൻസ് എന്ന ഈ അവസ്ഥയെ നിശ്ശബ്ദ മഹാമാരിയെന്നാണ് ലോകാരോഗ്യ സംഘടന വിശേഷിപ്പിക്കുന്നത്. ഈ പശ്ചാലത്തിലാണ് ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം തടയാനുള്ള നടപടി ശക്തമാക്കുന്നത്.