ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗം പരിഗണന ലഭിക്കേണ്ട പ്രായം മുതല്‍ ഒറ്റപ്പെടുന്നു - ഡോ. ശ്യാമ എസ് പ്രഭ


കണ്ണൂർ :- പരിഗണന ലഭിക്കേണ്ട പ്രായം മുതല്‍ സമൂഹത്തില്‍ നിന്നു ഒറ്റപ്പെടുന്നവരാണ് ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികളെന്നും അവര്‍ക്കെതിരെ തെറ്റായ പൊതുബോധം നിലനില്‍ക്കുന്നുണ്ടെന്നും സംസ്ഥാന ട്രാന്‍സ്ജെന്‍ഡര്‍ ജസ്റ്റിസ് ബോര്‍ഡ് അംഗം ഡോ. ശ്യാമ എസ് പ്രഭ പറഞ്ഞു. സാമൂഹ്യ നീതി വകുപ്പ് ജില്ലാ സാമൂഹ്യ നീതി ഓഫീസിന്റെ ആഭിമുഖ്യത്തില്‍ അങ്കണവാടി, ആശവര്‍ക്കര്‍മാര്‍, വിവിധ വകുപ്പുകളിലെ ഗസറ്റഡ് ഉദ്യോഗസ്ഥന്മാര്‍ എന്നിവര്‍ക്കായി നടത്തിയ ജില്ലാതല ട്രാന്‍സ്ജെന്‍ഡര്‍ ബോധവല്‍ക്കരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അവര്‍.

കണ്ണൂര്‍ പൊലീസ് സഭാഹാളില്‍ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷന്‍ വി കെ സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. വുമണ്‍ പ്രൊട്ടക്ഷന്‍ ഓഫീസര്‍ പി സുലജ അധ്യക്ഷത വഹിച്ചു. ജില്ലാ ട്രാന്‍സ്ജെന്‍ഡര്‍ ജസ്റ്റിസ് കമ്മിറ്റി അംഗം കാഞ്ചി ബാബ വിജീഷ്, അഡ്വ. ഹംസകുട്ടി, ഫാ. സണ്ണി തോട്ടാപ്പള്ളി, ജില്ലാ സാമൂഹ്യനീതി ഓഫീസ് സീനിയര്‍ സൂപ്രണ്ട് പി കെ നാസര്‍, ജൂനിയര്‍ സൂപ്രണ്ട് പി ജയശ്രീ തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ പഞ്ചായത്ത് വീഡിയോ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന അങ്കണവാടി, ആശവര്‍ക്കര്‍മാര്‍ക്കായുള്ള ബോധവല്‍ക്കരണത്തില്‍ സാമൂഹ്യനീതി ഓഫീസര്‍ പി.ബിജു അധ്യക്ഷത വഹിച്ചു. ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തി ഷഹല അല്‍ത്താഫ്, സാമൂഹ്യനീതി ഓഫീസ് ക്ലര്‍ക്ക് ഒ കെ രാജേഷ് തുടങ്ങിയവര്‍ സംസാരിച്ചു.


Previous Post Next Post