കണ്ണൂർ:-രജിസ്ട്രേഷൻ, റവന്യൂ, സർവേ വകുപ്പിന്റെ പോർട്ടലുകൾ ചേർന്നുള്ള എന്റെ ഭൂമി ഇന്റഗ്രേറ്റഡ് പോർട്ടൽ ജൂൺ മാസത്തോടെ യാഥാർഥ്യമാകുമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ പറഞ്ഞു. കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന റവന്യൂ അവാർഡ് വിതരണ ചടങ്ങിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ഭൂമി രജിസ്ട്രേഷൻ, പോക്ക് വരവ്, ലൊക്കേഷൻ സ്കെച്ച് എന്നിവയെല്ലാം ഒരു കുടക്കീഴിൽ ലഭിക്കുന്ന തരത്തിലാണ് പോർട്ടൽ. ആദ്യഘട്ടത്തിൽ 100 വില്ലേജുകൾ എന്റെ ഭൂമി ഇന്റഗ്രേറ്റഡ് പോർട്ടലിൽ ഉൾപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.
ലക്ഷ്യബോധത്തോടെ മുന്നോട്ട് പോകുന്ന ഒരു വകുപ്പായി റവന്യൂ വകുപ്പിനെ മാറ്റാൻ ഇതുവരെയുള്ള പ്രവർത്തനങ്ങളിലൂടെ കഴിഞ്ഞിട്ടുണ്ട്. 11 മാസത്തെ ഡിജിറ്റൽ റീസർവേയുടെ ഫലമായി 253000 ഹെക്ടർ ഭൂമി അളന്നെടുക്കാൻ വകുപ്പിന് കഴിഞ്ഞു. രണ്ടര വർഷം കൊണ്ട് 153103 പട്ടയങ്ങൾ വിതരണം ചെയ്യാൻ നമ്മുടെ സർക്കാരിന് സാധിച്ചു. റവന്യൂ വകുപ്പിലെ 1244 താൽകാലിക തസ്തികകൾ സ്ഥിരമാക്കി. അഞ്ച് ഡെപ്യൂട്ടി കലക്ടർമാർ 21 തഹസിൽദാർമാർ ഉൾപ്പെടെ 687 പുതിയ തസ്തികകളും സൃഷ്ടിക്കാൻ കഴിഞ്ഞു. കൃത്യതയോടെ പ്രവർത്തനങ്ങൾ നടത്താൻ സർക്കാർ എന്നും ജീവനക്കാർക്ക് ഒപ്പമുണ്ടെന്നും അഴിമതിയെ നേരിടാൻ ഒറ്റക്കെട്ടായി റവന്യൂ വകുപ്പ് പ്രവർത്തിക്കണമെന്നും മന്ത്രി കെ രാജൻ പറഞ്ഞു.