ന്യൂഡൽഹി :- പിറ്റ്ബുൾ ടെറിയർ, അമേരിക്കൻ ബുൾഡോഗ്, റോട്ട്വീലർ എന്നീ 23 ഇനം നായകളുടെ ഇറക്കുമതിയും വിൽപനയും നിരോധിക്കാൻ കേന്ദ്രസർക്കാർ നിർദേശിച്ചു. ഈ വിഭാഗത്തിൽപ്പെട്ട നായകൾക്കു ലൈസൻസ് തദ്ദേശ സ്ഥാപനങ്ങൾ നൽകരുതെന്നു നിർദേശിച്ചു. കേന്ദ്രസർക്കാർ സംസ്ഥാനങ്ങൾക്കു കത്തു നൽകി. മനുഷ്യ ജീവന് അപകടകാരികൾ ആണെന്ന വിദഗ്ധ സമിതി റിപ്പോർട്ട് കണക്കിലെടുത്താണ് നടപടി.
മനുഷ്യരെ ആക്രമിക്കുന്ന നായ ഇനങ്ങളെ നിരോധിക്കുന്നതു പരിഗണിക്കണമെന്നു ഡൽ ഹി ഹൈക്കോടതി കേന്ദ്ര മൃഗ സംരക്ഷണ വകുപ്പിനു നിർദേശം നൽകിയിരുന്നു. പൊതുജനങ്ങളുടെയും മറ്റും അപേക്ഷയിൽ 3 മാസത്തിനുള്ളിൽ തീരുമാനമെടുക്കണമെന്നായിരുന്നു 2023 ഡിസംബർ 6 നുള്ള ഉത്തരവ്. ഇതിന്റെ അടിസ്ഥാനത്തിലാണു വിദഗ്ധരുമായി കൂടിയാലോചിച്ച ശേഷം 23 ഇനങ്ങളെ നിരോധിക്കാൻ നിർദേശം നൽകിയത്.
നിരോധിത ഇനങ്ങൾ : പിറ്റ്ബുൾ ടെറിയർ, ടോസ ഇനു, അമേരിക്കൻ സ്റ്റാഫഡ്ഷയർ ടെറിയർ, ഫില ബ്രസിലിയേറോ, ഡോഗോ അർജന്റിനോ, അമേരിക്കൻ ബുൾഡോഗ്, ബോർ ബോൽ, കാൻഗൽ, സെൻട്രൽ ഏഷ്യൻ ഷെപ്പേഡ് ഡോഗ്, കൊക്കേഷ്യൻ ഷെപ്പേഡ് ഡോഗ്, സൗത്ത് ഏഷ്യൻ ഷെപ്പേഡ് ഡോഗ്, ടോൺജാക്, സർപ്ലാനിനാക്, ജാപ്പനീസ് ടോസ്, അകിറ്റ്, മാസ്റ്റിഫ്, റോട്ട് വീലർ, ടെറിയേഴ്സ്, റൊഡേഷ്യൻ റിഡ്ജ്ബാക്, വൂൾഫ് ഡോഗ്സ്, കനാറിയോ, അക്ബാഷ് ഡോഗ്, മോസ്കോ ഗാർഡ് ഡോഗ്, കെയ്ൻ കോർസോ, ബാൻഡോഗ് എന്നു വിളിക്കപ്പെടുന്ന എല്ലാ നായ ഇനങ്ങളും.
നിലവിൽ ഈ ഇനം നായ്ക്കളെ കൈവശം വച്ചിരിക്കുന്നവർ അവയുടെ വന്ധ്യംകരണം നടത്തണമെന്നും കേന്ദ്ര മൃഗസംരക്ഷണ വകുപ്പ് ജോയിന്റ് സെക്രട്ടറി ഡോ. ഒ.പി ചൗധരി സംസ്ഥാന ചീഫ് സെക്രട്ടറിമാർക്ക് അയച്ച കത്തിൽ വ്യക്തമാക്കുന്നു.